
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലുണ്ടായ മഞ്ഞിടിച്ചിലിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. ബദരീനാഥിലെ അതിർത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 14 പേരെ കൂടി രക്ഷപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. 8 പേരെ കൂടി രക്ഷിക്കാൻ ശ്രമം തുടരുന്നു.
പ്രദേശത്ത് 7 അടി ഉയരത്തിൽ മഞ്ഞു വീണു കിടക്കുന്നതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കുന്നു. മഞ്ഞു വീഴ്ചയും മഴയും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പരുക്കേറ്റ മൂന്ന് പേരെ ജോഷിമഠിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്ററിലാണ് പരുക്കേറ്റവരെ എയർ ലിഫ്റ്റ് ചെയ്യുന്നത്.
അതേസമയം, മഞ്ഞിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടു. ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടവരിലേറെയും. അപകടം നടക്കുമ്പോൾ ക്യാമ്പിൽ 55 BRO തൊഴിലാളികളാണ് ഉണ്ടായിരുന്നത്. രണ്ടു പേർ അവധിയിൽ ആയിരുന്നു എന്നും ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ കൂട്ടിച്ചേർത്തു.ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും സാഹചര്യങ്ങൾ അവലോകനം ചെയ്തു. എത്തിച്ചേരാനാകാത്ത ഇടത്തുനിന്നും എത്രയും വേഗം തന്നെ എല്ലാവരെയും സുരക്ഷിതമാക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ടിബറ്റ് അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിൻ്റെ ഭാഗമായ മഞ്ഞു നീക്കം ചെയ്യൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ രാവിലെയുണ്ടായ ഹിമപാതത്തിൽ അകപ്പെടുകയായിരുന്നു.