KeralaLatest NewsLocal news

വരുമോ മറയൂരില്‍ ചന്ദനമ്യൂസിയം; വിനോദ സഞ്ചാര മേഖലക്ക് കരുത്താകും

അടിമാലി: മറയൂരില്‍ ചന്ദനമ്യൂസിയം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യത്തിന് ശക്തിയാര്‍ജ്ജിക്കുന്നു. സ്വാഭാവികമായി ചന്ദനം വളരുന്ന ഇന്ത്യയിലെ ഒരേ ഒരു പ്രദേശമാണ് മറയൂര്‍.1500 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്നതാണ് ചന്ദനക്കാട്.60000 മരങ്ങളുണ്ട്. ഈ മരങ്ങളൊന്നും തന്നെ വെട്ടാറില്ല. കാറ്റത്ത് ഒടിഞ്ഞ് വീഴുന്നതും ഉണങ്ങിയ മരങ്ങളും വന്യജീവികള്‍ മറിച്ചിടുന്ന മരങ്ങളും വനംവകുപ്പ് ശേഖരിക്കും. ഇത് മറയൂരിലുള്ള ചന്ദനഗോഡൗണില്‍ എത്തിച്ച് ചെത്തിയൊരുക്കി ലേലത്തിന് വയ്ക്കും.

ഗുണമേന്മ അനുസരിച്ച് 15 ഇനം ചന്ദനങ്ങളുണ്ട്. ഇവയുടെ വിലയും വ്യത്യസ്തമായിരിക്കും. ചന്ദനത്തടി, തൈലം എന്നിവ ലേലം ചെയ്ത വര്‍ഷം നൂറ് കോടി രൂപ വരെയാണ് സാന്‍ഡല്‍ ഡിവിഷന്‍ നേടുന്നത്.ചന്ദന മ്യൂസിയം സ്ഥാപിച്ചാല്‍ മറയൂരിന്റെ ചന്ദനപ്പെരുമ ലോകത്തെ അറിയിക്കാനാകും.

വനംവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം 2023 സെപ്തംബറില്‍ പദ്ധതിയെ കുറിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ആസ്ഥാനമായ കേരള മ്യൂസിയത്തിനെ ചുമതലപ്പെടുത്തിയിരുന്നു.സംഘം മറയൂരിലെത്തി വിശദമായ ചര്‍ച്ചയും പഠനവും നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.മറയൂര്‍ ചന്ദന ഗോഡൗണിനകത്താണ് ചന്ദനമ്യൂസിയത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

മ്യൂസിയം യാഥാര്‍ത്ഥ്യമായാല്‍ മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്ക് കൂടി അത് കരുത്താകും. ചന്ദന മ്യൂസിയത്തിനൊപ്പം ചന്ദന ഗോഡൗണും ചന്ദനത്തൈല ഉത്പാദന യൂണിറ്റും കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമൊരുക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!