വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു; അക്രമി ഓടി രക്ഷപ്പെട്ടു

തൃശ്ശൂർ വടക്കാഞ്ചേരിയിൽ അച്ഛനെയും മകനെയും വെട്ടിപ്പരുക്കേൽപ്പിച്ചു. തിരുത്തിപറമ്പ് കനാൽ പാലം പരിസരത്ത് വെച്ചാണ് മോഹനൻ, മകൻ ശ്യാം എന്നിവരെ വെട്ടിയത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം.രതീഷ് ( മണികണ്ഠൻ ), ശ്രീജിത്ത് അരവൂർ എന്നിവരാണ് അച്ഛനെയും മകനെയും വീടിന് പുറത്ത് വെച്ച് വെട്ടിപരുക്കേൽപ്പിച്ചത്. ശ്യാമുമായി രതീഷ് വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഇത് തടയാനെത്തിയ മോഹനന്റെ നെഞ്ചിലും മുതുകിലും കത്തി കൊണ്ട് ഇയാൾ കുത്തിപരുക്കേൽപ്പിക്കുകയായിരുന്നു. അതിന്ശേഷമാണ് ശ്യാമിന് നേരെ ഇവർ പാഞ്ഞെത്തുന്നത്. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ കുടുംബാംഗങ്ങളെയും ആക്രമിക്കാൻ രതീഷ് ശ്രമിച്ചു. കൂടുതൽ ആളുകൾ സ്ഥലത്തെത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
രതീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും കൃത്യമായ ക്രിമിനൽ പശ്ചാത്തലം ഇയാൾക്കുണ്ടെന്നും നാട്ടുകാർ പറയുന്നു. കാപ്പ ചുമത്തുന്നതിലടക്കം പൊലീസിന്റെ പരിഗണനയിലുള്ളയാളാണ് രതീഷ്. ഇരുകൈയ്യിലും കത്തിയുമായി രതീഷ് എത്തുകയായിരുന്നുവെന്നും അച്ഛനെയും സഹോദരനേയും കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ എത്തിയതെന്നും തങ്ങളെയും ആക്രമിക്കുമോ എന്നകാര്യത്തിൽ പേടിയുണ്ടെന്നും കുടുംബം പറയുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടേറ്റ മോഹനന്റെ മുറിവ് ഗുരുതരമാണ്.