സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിൽ; ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് CAG ശിപാർശ

സംസ്ഥാനത്ത് 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ 77 എണ്ണവും നഷ്ടത്തിലെന്ന് വീണ്ടും സിഎജി. ലാഭകരമല്ലാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നാണ് ശിപാർശ. കെഎംഎംഎല്ലിൽ ക്രമക്കേടുണ്ടെന്നും കെഎസ്ആർടിസി കണക്കുകൾ നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ആകെ 18026 കോടി രൂപയുടെ നഷ്ടമുണ്ടായി. 2016 ന് ശേഷം ഓഡിറ്റ് രേഖകളൊന്നും കെഎസ്ആർടിസി സമർപ്പിച്ചിട്ടില്ലെന്നും 2022-23 വർഷത്തെ സിഎജി റിപ്പോർട്ടിൽ പറയുന്നു. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തമാകാം എന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരളത്തിനുള്ള പുതുവഴി നയരേഖയിൽ പറയുന്നത്. പിന്നലെയാണ് പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാക്കുന്ന നഷ്ടക്കണക്ക് സിഎജി നിരത്തുന്നത്.
2020 മുതൽ 23 വരെയുള്ള രേഖകൾ പരിശോധിച്ചാണ് സിഎജിയുടെ നിരീക്ഷണം. 18 സ്ഥാപനങ്ങൾ അടച്ച് പൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇവയുടെ അടച്ചുപൂട്ടൽ നടപടികൾ സർക്കാർ തുടങ്ങണമെന്നാണ് CAG ശിപാർശ ചെയ്യുന്നു. 58 സ്ഥാപനങ്ങൾ ലാഭത്തിൽ പ്രവർത്തിക്കുന്നവയാണെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ഓഡിറ്റിനായി അക്കൗണ്ട് വിവരങ്ങൾ പോലും ലഭ്യമല്ലെന്നാണ് വിമർശനം.2016 ശേഷമുള്ള ഒരു ഓഡിറ്റ് രേഖയും കെഎസ്ആർടിസിയിൽ ലഭ്യമല്ല. കെഎംഎംഎലിലും അസംസ്കൃത വസ്തുക്കൾ വാങ്ങാൻ അർഹതയില്ലാത്തവർക്ക് കരാർ നൽകിയത് വഴി ഉണ്ടായത് 23.17 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഓഡിറ്റിൽ കണ്ടെത്തി . പൊതു ടെണ്ടർ നിർബന്ധമെന്നും സിഎജി നിർദ്ദേശിക്കുന്നു.