വേനൽമഴയെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രാജാക്കാട് പന്നിയാർകൂട്ടിയിൽ വ്യാപക നാശനഷ്ടം

രാജാക്കാട്: വേനൽമഴയെ തുടർന്നുണ്ടായ കൊടുങ്കാറ്റിൽ രാജാക്കാട് പഞ്ചായത്തിലെ പന്നിയാർകൂട്ടിയിൽ വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി വീണും, ശിഖരങ്ങൾ ഒടിഞ്ഞു വീണും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്.ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഇടിമിന്നലോടു കൂടി തുടങ്ങിയ വേനൽമഴയെ തുടർന്നാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. പന്നിയാർകൂട്ടി കൊള്ളിമലസെൻ്റ് മേരീസ് യു.പിസ്കൂളിൻ്റെ 400 ഓളം ഓടുകൾ കാറ്റിൽ പറന്നു പോയി. കെട്ടിട നിർമ്മാണത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം സ്കൂളിന് അവധി കൊടുത്തതിനാൽ ശനിയാഴ്ച പ്രവർത്തി ദിനമായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയത്തായിരുന്നു കൊടുങ്കാറ്റടിച്ചത്.

ക്ലാസ് ഉണ്ടായിരുന്ന കെട്ടിടത്തിൻ്റെ സമീപത്തെ മുറിയുടെ ഓടാണ് പറത്തി കൊണ്ടു പോയത്. തിണ്ണയിലിട്ടിരുന്ന കസേരകളും,ബെഞ്ചുകളും പറത്തി കൊണ്ടുപോയി അദ്ധ്യാപകർ കുട്ടികളെ തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റിയതിനാൽ ആളപായമുണ്ടായില്ല.

പള്ളിയ്ക്ക് സമീപത്ത് താമസിക്കുന്ന വെട്ടുകാട്ടിൽ ആൻസിയുടെ വീടിൻ്റെ മുകളിൽ മാവ് ഒടിഞ്ഞ് വീണ് വീട് പൂർണ്ണമായി തകർന്നു വീട്ടുപകരണങ്ങളും നശിച്ചു. ആരാധന മഠത്തിൻ്റെ പുരയിടത്തിലുണ്ടായിരുന്ന മാവ്,ജാതി,റബർ,ഞാവൽ എന്നിവയെല്ലാം ഒടിഞ്ഞു വീണ് നശിച്ചു. സിബി മൈലാടൂർ,ബോസ്കോ എംബ്രയിൽ,ജോസ്കോ എംബ്രയിൽ,ആൻ്റണി വെട്ടുകാട്ടിൽ,ഷിബു കുന്നുംപുറത്ത്, പ്രദീപ് പുത്തൻപുരയിൽ,ഷാജി അമ്പലത്തിങ്കൽ,രാജൻ കടുവാക്കുഴി,ബേബി കാഞ്ഞിരത്തിങ്കൽ,രാജൻ കദളിക്കാട്ടിൽ,ആനി തോട്ടുങ്കൽ,ബിബിൻ മഠത്തിക്കുന്നേൽ എന്നിവരുടെ പുരയിടത്തിലുള്ള ജാതി, കൊക്കോ,റബർ,മാവ്,പ്ലാവ്, തെങ്ങ് എന്നിവ ഒടിഞ്ഞുവീണും,കടപുഴകി വീണും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി ബന്ധം പൂർണ്ണമായി വിഛേദിക്കപ്പെട്ടു. എലച്ചെടികളും മരച്ചില്ലകൾ വീണ് നശിച്ചിട്ടുണ്ട്.