
സന്തോഷത്തോടെ പുതിയ പ്രസിഡന്റിനെ സ്വീകരിക്കുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പരിഗണനയുടെ ഭാഗമായാണ് സണ്ണി ജോസഫിന്റെ നിയമനം.
അമൂല്യമായ സംഭാവന ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂർ ഡിസിസി ഓഫീസിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫും കെ സുധാകരനും.
പ്രഖ്യാപനം താൻ പ്രതീക്ഷിച്ചിരുന്നു. തനിക്ക് ഇത് പുതിയ അറിവല്ല. ആര് എന്ന സംശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സണ്ണി ജോസഫിനെ തീരുമാനിച്ചതിൽ വളരെ സന്തോഷമുണ്ട്. തന്നെ മാറ്റാനാവില്ല എന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ഞാൻ വിവരക്കേട് പറയുന്ന ആളല്ല. പാർട്ടി തരുന്ന സ്ഥാനം ഏതായാലും എടുക്കുക, തരാത്തത് വിടുക. നാല് വർഷമായില്ലേ ഞാൻ ഇരിക്കുന്നു. മടുപ്പ് വരില്ലേ. അതുകൊണ്ടാണ് പുതിയ പ്രസിഡന്റിനെ കൊണ്ടു വരേണ്ട സാഹചര്യം എന്നും കെ സുധാകരൻ വ്യക്തമാക്കി.
ഭാരിച്ച ചുമതല ഏൽപ്പിച്ച എഐസിസിക്കും കേരളത്തിലെ മുതിർന്ന നേതാക്കൾക്കും നന്ദി. സുധാകരന് പകരക്കാരനാകാൻ ഞാൻ മതിയാകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.