ട്രൈബൽ ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട്: വിജിലൻസ് അന്വേഷണം ആവിശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി

അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിലെ ട്രൈബൽ ഫണ്ട് ചെലവഴിച്ചതിലെ ക്രമക്കേട് എന്ന് ആരോപണം. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന്
അടിമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന കമ്മറ്റിയിലാണ് തീരുമാനം. താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാകുന്ന ട്രൈബൽ വിഭാഗത്തിൽപ്പെട്ട രോഗിക്കും കൂട്ടിരിപ്പുകാർക്കു സർക്കാർ ഫണ്ടിൽ നിന്നാണ് ഭക്ഷണ ചിലവ് നൽകി വരുന്നത്.
ഒരു ദിവസം 365 രൂപയാണ് ഇവർക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ അടിമാലി താലൂക്ക് ആശുപത്രിയിൽ വർഷങ്ങളായി ആഴ്ചയിൽ മൂന്ന് ദിവസത്തിൽ കൂടുതൽ വിവിധ സന്നദ്ധ സംഘടനകളും, പല ക്ലബ്ബുകളും മൂന്ന് നേരവു ഭക്ഷണം സൗജന്യമായി നൽകിവരുന്നു. ഇങ്ങനെ ഭക്ഷണം ലഭിക്കുന്ന ദിവസങ്ങളിലും ട്രൈബൽ രോഗികളുടെ ബില്ല് കൃത്യമായി മാറിയിട്ടുളളതായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾക്ക് കാണാൻ സാധിച്ചു. ഇവർ നടത്തിയ പരിശോധനയിൽ ഇത് സത്യമാണെന്നും കണ്ടെത്തി. ഇതിൻറെ അടിസ്ഥാനത്തിൽ ബുധനാഴ്ച നടന്ന കമ്മിറ്റിയിൽ അടിയന്തരമായി ഈ വിഷയം ചർച്ച ചെയ്തു.
ഈ ട്രൈബൽ ഫണ്ട് തിരിമറി സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. ചില ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളും,ആശുപത്രി വികസന സമിതി അംഗങ്ങളും ഈ ക്രമക്കേടിന് കൂട്ടുനിൽക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. ബുധനാഴ്ച നടന്ന കമ്മിറ്റിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കോയ അമ്പാട്ട് ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന്
ആവശ്യപ്പെട്ടത്.
ഇത്തരത്തിൽ ഒരു തട്ടിപ്പ് നടക്കുന്നതായി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിലെ ചില അംഗങ്ങൾക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. തുടർന്ന് മാസങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ബില്ലുകൾ കമ്മറ്റി അംഗങ്ങൾ പരിശോധിച്ചു. ബില്ലുകൾ എഴുതിയിട്ടുള്ള പല ദിവസങ്ങളിലും ആശുപത്രിയിൽ സൗജന്യ ഭക്ഷണ വിതരണം ഉണ്ടായിരുന്നതായി മനസ്സിലാക്കി. ഇതോടെയാണ് കോടികളുടെ തട്ടിപ്പ് വർഷങ്ങളായി നടക്കുന്നതായി കമ്മറ്റിക്ക് ബോധ്യപ്പെട്ടത്. ശരാശരി ആശുപത്രിയിൽ ദിവസവും 15 മുതൽ 20 വരെ ട്രൈബൽ രോഗികൾ കിടത്തി ചികിത്സ തേടുന്നുണ്ട്.