KeralaLatest NewsLocal news

ദേശിയപാത വിഷയം; ദേവികുളം താലൂക്ക് ഹർത്താൽ ആരംഭിച്ചു, ലോംങ്ങ് മാർച്ച് പതിനൊന്ന് മണിയോടെ ആരംഭിക്കും

അടിമാലി: ദേശീയപാത85ലെ നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതിയും യുഡിഎഫും ആഹ്വാനം ചെയ്തിട്ടുള്ള ദേവികുളം താലൂക്ക് ഹര്‍ത്താല്‍ ആരംഭിച്ചു. പ്രതിഷേധ സൂചകമായി ദേശിയപാത സംരക്ഷണ സമിതി നേര്യമംഗലത്തേക്ക് നടത്തുന്ന ലോംങ്ങ് മാര്‍ച്ച് അല്‍പ്പ സമയത്തിനകം ആരംഭിക്കും.

ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടതായി വന്ന സാഹചര്യത്തിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈറേഞ്ച് മേഖലയില്‍ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. നിര്‍മ്മാണ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് ദേശിയപാത സംരക്ഷണ സമിതിയും ഒപ്പം യു ഡി എഫും ദേവികുളം താലൂക്ക് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

അടിമാലിയടക്കമുള്ള ഇടങ്ങളില്‍ ചുരുക്കം ചില വ്യാപാര ശാലകള്‍ ഒഴികെയുള്ള കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. ഓട്ടോ ടാക്‌സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല. സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ദേശിയപാത85ലും ദേശിയപാത185ലും വാഹന തിരക്ക് കുറവാണ്.

വിനോദ സഞ്ചാര മേഖലയെ ഹര്‍ത്താല്‍ ബാധിച്ചു. പ്രതിഷേധ സൂചകമായി ദേശിയപാത സംരക്ഷണ സമിതി നടത്തുന്ന ലോംങ്ങ് മാര്‍ച്ച് അല്‍പ്പ സമയത്തിനകം ആരംഭിക്കും. ആറാം മൈലില്‍ നിന്ന് നേര്യമംഗലത്തേക്കാണ് ലോംങ്ങ് മാര്‍ച്ചിന് രൂപം നല്‍കിയിട്ടുള്ളത്. ആറാം മൈലില്‍ നിന്നും ഫ്ളാഗ് ഓഫ് ചെയ്യുന്ന ലോംങ്ങ് മാര്‍ച്ച് നേര്യമംഗലം പാലത്തിനപ്പുറം സമാപിക്കും.

തുടര്‍ന്ന് പ്രതിഷേധ സമ്മേളനം നടക്കും.
വനംവകുപ്പിന്റെയും പരിസ്ഥിതിവാദികളുടെയും ഉദ്യോഗസ്ഥ ലോബിയുടെയും തന്ത്രപരമായ നീക്കമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ദേശീയപാത സംരക്ഷണ സമിതിയുടെ ആരോപണം. റവന്യൂ രേഖകളനുസരിച്ച് റോഡുമായി ബന്ധപ്പെട്ട് 100 അടി വീതിയിലുള്ള ഭൂമി പൊതുമരാമത്ത് വകുപ്പിന് അവകാശപ്പെട്ടതാണെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നിലനില്‍ക്കെയാണ് സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ഈ ഭാഗം വനമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കോടതി വിധി. സര്‍ക്കാര്‍ ഇടപെട്ട് യഥാര്‍ത്ഥ രേഖകള്‍ കോടതിയില്‍ ഹാജരാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധത്തിലൂടെ ദേശീയപാത സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്. വിവിധ മത, സാമുദായിക, കര്‍ഷക സംഘടനകളും വിവിധ കൂട്ടായ്മകളും ലോംങ്ങ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ലോംങ്ങ് മാര്‍ച്ചിന് വലിയ ബഹുജനപിന്തുണ ലഭിക്കുമെന്നാണ് ദേശിയപാത സംരക്ഷണ സമിതിയുടെ വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!