‘മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’; വി ഡി സതീശനെതിരെ തൊടുപുഴയിൽ പോസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ ഇടുക്കി തൊടുപുഴയിൽ പോസ്റ്റർ. മുഖ്യമന്ത്രിയാകാമെന്ന് വ്യാമോഹിക്കേണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല’ എന്നാണ് പോസ്റ്ററിൽ പറയുന്നത്. രമേശ് ജിയെ ഇടിച്ചുതാഴ്ത്താൻ പറ്റില്ലെന്നും പോസ്റ്ററിൽ പരാമർശം. തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിയുക്ത മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ച് വി ഡി സതീശനായി ഇന്നും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൊടുപുഴയിൽ വിഡി സതീശനെതിരെ പോസ്റ്റർ എത്തിയത്.
കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഈ നേതാക്കളെ ഉയർത്തിക്കാട്ടാനുള്ള അനുകൂലികളുടെ നീക്കത്തിന് നേതൃത്വം വിലക്കേർപ്പെടുത്തിയെങ്കിലും ചർച്ചകൾ അവസാനിക്കുന്നില്ല. വി ഡി സതീശനെ നിയുക്ത മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് എറണാകുളം മൂവാറ്റുപുഴയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പിന്നീട് ഫ്ലക്സ് അഴിച്ചുമാറ്റി. ഇതിനിടെ , കെ സി വേണുഗോപാലിനായി മുൻ യൂത്ത് കോൺഗ്രസ് നേതാവ് കളഭം കൊണ്ട് തുലാഭാരം നേർന്നു. യൂത്ത് കോൺഗ്രസ് തൃശൂർ മുൻ ജില്ലാ വൈസ് പ്രസിഡണ്ട് സി എം അനിൽകുമാറാണ് പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ വഴിപാട് നേർന്നത്



