സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം സ്റ്റാമ്പിൽ വിവാദം: അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ

സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലത്തിലെ സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പിന് നിയമസാധുതയില്ലെന്ന് വിദഗ്ധർ. മുഖ്യമന്ത്രി പിണറായി വിജയൻ, വി ഡി സതീശൻ ഉൾപ്പെടെ സത്യവാങ്മൂലത്തിൽ ഉപയോഗിച്ചത് സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പാണ്. നോട്ടറി സ്റ്റാമ്പുകൾക്ക് പകരമാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്റ്റാമ്പ് ആക്ടിന് വിരുദ്ധമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പ് സത്യവാങ്മൂലത്തിൽ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ട് ട്രഷറി ഡയറക്ടർ നാലു വർഷങ്ങൾക്കു മുൻപ് കത്ത് നൽകിയിരുന്നു.
എന്നാൽ സർക്കാർ ഇതിന് മറുപടി നൽകിയിരുന്നില്ല. 2011 മുതൽ കേരള നോട്ടറിയായി പ്രവർത്തിക്കുന്ന അഡ്വ.ചാത്തുക്കുട്ടിയാണ് വിഷയം പരാതിയായി ഉന്നയിച്ചിരിക്കുന്നത്. സത്യവാങ്മൂലത്തിൽ നോട്ടറി സ്റ്റാമ്പല്ല ഉപയോഗിച്ചതെങ്കിൽ നിയമസാധുതയില്ലെന്നാണ് അദേഹം പറയുന്നത്. നിരവധി സ്ഥാനാർഥികൾ സത്യവാങ്മൂലത്തിൽ അഡ്ഹെസീവ് സ്റ്റാമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. നിലവിൽ നോട്ടറി സ്റ്റാമ്പ് അഞ്ച് രൂപയുടേത് വിപണിയിലുണ്ട്. ട്രഷറിയിൽ ലഭ്യതയിൽ കുറവില്ല. 20 നോട്ടറി സ്റ്റാമ്പുകളാണ് സത്യവാങ്മൂലത്തിൽ ഒട്ടിക്കേണ്ടത്. ഇതിന് പകരമാണ് നൂറു രൂപയുടെ ഒന്നോ 50 രൂപയുടെ രണ്ടോ സ്പെഷ്യൽ അഡ്ഹെസീവ് സ്റ്റാമ്പുകൾ സ്ഥാനാർഥികൾ സത്യവാങ്മൂലത്തിൽ ഒട്ടിച്ച് സമർപ്പിച്ചത്



