
അടിമാലി: മാമലക്കണ്ടം പിണവൂർ ചെറുകിട ജലവൈദ്യുത പദ്ധതിക്കെതിരെ പ്രതിക്ഷേധവുമായി പ്രദേശവാസികൾ. പദ്ധതി നടപ്പിലാക്കിയാൽ പ്രദേശത്തെ ടൂറിസം സാധ്യതകൾ ഇല്ലാതാകുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നാണ് പ്രദേശവാസികളുടെ ആരോപണം. പദ്ധതിയുടെ മറവിൽ പാറ തുരന്ന് കരിങ്കല്ല് കടത്താനാണ് ലക്ഷ്യം വെക്കുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
എറണാകുളം ഇടുക്കി ജില്ലയുടെ അതിർത്തിയായ മാമലക്കണ്ടതാണ് സ്വകാര്യ വ്യക്തി ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പിലാക്കാൻ ഉദേശിക്കുന്നത്. ഈ പദ്ധതിയുടെ മറവിൽ കരിങ്കൽ പാറകൾ കടത്താനുള്ള ശ്രമമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഉരുളിക്കുഴി മുതൽ ആനന്ദകുടി വരെ മൂന്നു മലകൾ തുരന്നാണ് വെള്ളം കൊണ്ട് പോകുന്നതിനായി ടണൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് .
ഇത് പ്രദേശത്ത് വലിയതോതിലുള്ള മണ്ണിടിച്ചിലും മനുഷ്യ വന്യജീവി സംഘർഷത്തിനും ഇടയാക്കും . ടണൽ കടന്നു പോകുന്നത് വനമേഖലയിൽ കൂടിയാണ് .പദ്ധതിയുടെ ഭാഗമായി പാറ ഖനനം നടത്തുമ്പോൾ ആന അടക്കമുള്ള വന്യജീവികളുടെ സ്വര്യവിഹാരത്തിന് തടസ്സമാകുകയും പ്രദേശത്ത് രൂക്ഷമായ മനുഷ്യ വന്യജീവി സംഘർഷത്തിന് ഇടവരുത്തുകയും ചെയ്യും. ഉരുളിക്കുഴി വെള്ളച്ചാട്ടം കാണുവാനായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത് .
വർഷത്തിൽ അഞ്ചുമാസമാണ് ഉരുളിക്കുഴി തോട്ടിൽ വെള്ളം ഉണ്ടാകുകയുള്ളു. വർഷങ്ങൾക്കു മുമ്പ് ഇവിടെ മറ്റൊരു പദ്ധതിക്ക് തുടക്കമിട്ടിരുന്നു. വെള്ളമില്ലാതെ വന്നതോടെ ഈ പദ്ധതി നിലച്ചു പോകുകയായിരുന്നു . കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പദ്ധതിക്ക് പെർമിഷൻ നൽകിയിരുന്നത്. പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർ സർവേയ്ക്കു എത്തിയപ്പോഴാണ് പ്രദേശവാസികൾ പദ്ധതിയുടെ വിവരങ്ങൾ അറിഞ്ഞത് . പദ്ധതി നടപ്പിലാക്കിയാൽ മാമലക്കണ്ടം മേഖലയിൽ വലിയ തോതിലുള്ള പരിസ്ഥിതി ആഘാതങ്ങൾ ഉണ്ടാകുമെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധമുണ്ടാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.



