മൂന്നാർ സി.എസ്.ഐ. പള്ളിക്ക് സമീപത്തെ മണ്ണിടിച്ചിൽ ഭീഷണി: ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.

മൂന്നാർ : മണ്ണിടിച്ചിൽ ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും, ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് നിലവിൽ വൺവേ ട്രാഫിക് സംവിധാനം ഏർപ്പെടുത്തിയത്. അടിമാലി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ദേശീയപാത വഴി നേരിട്ട് മൂന്നാർ ടൗണിലേക്ക് പ്രവേശിക്കും. മാട്ടുപ്പെട്ടി–മറയൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ദേവികുളം റൂട്ടിലെ ചെറിയ പാലം കടന്ന് പുതിയ പാലം വഴിയാണ് അടിമാലിയിലേക്ക് പോകേണ്ടത്.
ഗതാഗതം നിയന്ത്രിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി എന്നിവയുടെ പ്രത്യേക നിരീക്ഷണം ഉണ്ടാകും.
റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.
മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് വാഹനങ്ങൾ നിർത്താനോ യാത്രക്കാർ വാഹനത്തിൽ നിന്ന് ഇറങ്ങാനോ അനുവദിക്കില്ല. അപകടസാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഗതാഗതം നിർത്തിവെക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അല്ലെങ്കിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുന്ന ദിവസങ്ങളിൽ ഈ ഭാഗത്തെ ഗതാഗതം പൂർണമായും നിരോധിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.



