അധ്യാപക നിയമനം: 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി

പതിനെട്ട് പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അധ്യാപക നിയമനത്തിനുള്ള ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. പല കാരണങ്ങളാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് കാലാവധി നീട്ടി നല്‍കിയത്. പ്രൈമറി മുതല്‍ എച്ച്എസ്എസ്ടി വരെയുള്ള അധ്യാപക നിയമനത്തിലുള്ള ലിസ്റ്റിന്റെ കാലാവധിയാണ് നീട്ടിയതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്, തൃശൂര്‍, മഞ്ചേരി എന്നിവിടങ്ങളിലാണ് കോടതികള്‍ ആരംഭിക്കുക. 11 തസ്തികകള്‍ വീതം മൂന്ന് കോടതികളില്‍ അതായത് ആകെ 33 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും ലഹരി വിപത്തിനെ തടയുന്നത് അത്യാവശ്യമാമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേമാതരം വിവാദത്തിലും അദ്ദേഹം പ്രതികരണം അറിയിച്ചു. പാര്‍ട്ടി പരിപാടിയിലും സര്‍ക്കാര്‍ പരിപാടികളിലും ആദ്യ രണ്ട് സ്റ്റാന്‍സ മാത്രം പാടാനാണ് തീരുമാനം. ആഗസ്റ്റ് 15ന് വന്ദേമാതരം ആലപിച്ചല്ലോ എന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം വരുമ്പോള്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരും. അത് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അതിനാലാണ് മുഴുവന്‍ ആലപിച്ചത്. ഇതുകൊണ്ട് ഉപരാഷ്ട്രപതിയെ ക്ഷണിക്കേണ്ട എന്ന് കരുതാനാകില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍ ആഞ്ഞടിച്ചു. സ്ത്രീകള്‍ വീട്ടിലിരിക്കേണ്ടവരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനോട് പാര്‍ട്ടിക്കോ സര്‍ക്കാരിനോ തനിക്കോ യോജിക്കാനാകില്ല. വീട്ടകങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടവരല്ല സ്ത്രീകള്‍. ജീവിതത്തിന്റെ മുഖ്യധാരയിലെ സമസ്ത മേഖലകളിലും പങ്കെടുക്കേണ്ടവളാണ് സ്ത്രീ. കാന്തപുരത്തിന്റെ പ്രസ്താവന 19-ാം നൂറ്റാണ്ടിലെ ചിന്താഗതിയില്‍ നിന്ന് വന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരേണ്ടവളാണെന്നാണ് ഇസ്ലാമിക ചരിത്രവും പറയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകന്റെ ആദ്യഭാര്യ ഖദീജ ബിസിനസുകാരിയായിരുന്നു. രണ്ടാം ഭാര്യ ആയിഷയാകട്ടെ യുദ്ധത്തില്‍ പങ്കെടുത്ത സര്‍വസൈന്യാധിപ പോലുമായിരുന്നു. ഇസ്ലാമിക ചരിത്രത്തേയും മറ്റും ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണ്. ഖലീഫ ഉമറിന്റെ രാജസദസ്സില്‍ മഹറ് കുറയ്ക്കാന്‍ തീരുമാനമെടുത്തപ്പോള്‍ ഒരു സ്ത്രീയാണ് ചോദ്യം ചെയ്തത്. രാജസദസ്സില്‍ സ്ത്രീയുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇതെല്ലാം. അപ്പോള്‍ ഇത്തരം സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ക്കൊപ്പം ഈ സര്‍ക്കാരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



