മണ്ണിടിച്ചിലിൽ ഗതാഗതം തടസ്സപ്പെട്ട മൂന്നാര്‍ ദേവികുളം റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചു

ശനിയാഴ്ച്ച രാത്രിയും ഞായറാഴ്ച്ച പുലര്‍ച്ചെയുമായിട്ടായിരുന്നു മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ദേശിയപാതയിലേക്ക് വലിയ തോതില്‍ കല്ലും മണ്ണും ഇടിഞ്ഞെത്തി ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടത്. മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവ ശേഷം കഴിഞ്ഞ രണ്ട് ദിവസത്തെ ശ്രമം കൊണ്ട് വാഹനങ്ങള്‍ കടന്നു പോകാനുള്ള വീതിയില്‍ റോഡിലേക്ക് ഇടിഞ്ഞെത്തിയ മണ്ണ് ഭാഗീകമായി നീക്കം ചെയ്തു. ഇന്ന് രാവിലെ മുതൽ ഇതുവഴി വാഹനങ്ങൾ കടത്തി വിട്ടു തുടങ്ങി.
ജിയോളജി വിഭാഗം മണ്ണിടിഞ്ഞ പ്രദേശത്ത് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
മഴ പെയ്ത് വെള്ളമിറങ്ങിയാല്‍ പ്രദേശത്തിനിയും മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മഴ മുന്നറിയിപ്പുണ്ടായാല്‍ വീണ്ടും ഇതുവഴിയുള്ള യാത്ര നിയന്ത്രിച്ചേക്കാനാണ് സാധ്യത. പ്രദേശത്ത് അതീവ ജാഗ്രതയോടെയാണ് ഇടിഞ്ഞെത്തിയ മണ്ണ് നീക്കുന്ന ജോലികള്‍ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. 2018ലും മൂന്നാര്‍ ദേവികുളം റോഡില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം സമാന രീതിയില്‍ വലിയ മണ്ണിടിച്ചില്‍ സംഭവിച്ചിരുന്നു. ദേവികുളം താലൂക്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഴ മാറിനിൽക്കുന്ന സാഹചര്യവുമുണ്ട്.