
എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത്. കുഞ്ഞിന്റെ അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി.
യുവതി കുട്ടിയെ ഉപേക്ഷിക്കുമെന്ന വിവരം കൂട്ടുകാരിയോട് പറഞ്ഞിരുന്നു. ഇവരാണ് വിവരം കളമശ്ശേരി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ വീട്ടിൽ നിന്ന് കണ്ടെത്തി. അവശനിലയിൽ ആയിരുന്ന കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവതിയും കാമുകനും നേരത്തെ വിവാഹിതരായവരാണ്. ജുവനൽ ജസ്റ്റിസ് നിയമപ്രകാരവും ബിഎൻഎസ് നിയമപ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനുശേഷം യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് നവജാതശിശുവിന്റെ ജീവൻ രക്ഷിച്ചത്.