KeralaLatest NewsLocal news

അടിമാലി മണ്ണിടിച്ചില്‍: മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.

അടിമാലി മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ അടിയന്തര യോഗം ചേര്‍ന്നു. ദേശീയപാത നിര്‍മ്മാണത്തെ തുടര്‍ന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് ഗൃഹനാഥന്‍ മരിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.

ദുരന്ത ബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. 25 കുടുംബങ്ങളെ അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ താത്കാലിക ക്യാമ്പിലേക്ക് കഴിഞ്ഞ ദിവസം തന്നെ മാറ്റിയിരുന്നു.

ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രാഥമിക രക്ഷാപ്രവര്‍ത്തനവും ദുരന്തത്തിന്റെ തീവ്രത കുറച്ചു. കാലാവസ്ഥാ മുന്നറിയിപ്പും ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളും പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ എട്ടോളം വീടുകള്‍ പൂര്‍ണമായി നഷ്ടമായി. കത്തിപ്പാറയിലെ ക്വാര്‍ട്ടേഴ്‌സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ്, ജിയോജി വിഭാഗം, ദുരന്ത നിവാരണ വിഭാഗം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ അടിയന്തരമായി പ്രത്യേക ടീം രൂപികരിച്ച് ദുരന്ത ബാധിത പ്രദേശങ്ങളില്‍ ശാസ്ത്രീയ പരിശോധന നടത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. മണ്ണ് ഇടിഞ്ഞു കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റുവാനുള്ള നടപടികളും സ്വീകരിച്ചു. നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാന്‍ നാഷണല്‍ ഹൈ വെ അതോറിറ്റിക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഡീന്‍ കുര്യക്കോസ് എംപി, എ.രാജ എം എല്‍ എ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് ഇബ്രാഹിം, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, ജില്ലാ പൊലീസ് മേധാവി കെ. എം സാബു മാത്യു, സബ് കളക്ടര്‍ ആര്യ വി.എം മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!