
മധ്യപൂർവ്വേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഏകോപനവും നിരീക്ഷണവും സുഗമമാക്കാൻ മന്ത്രാലയതല സമിതി രൂപീകരിച്ച് കേന്ദ്രം. സാമ്പത്തിക, വിദേശകാര്യ, ഷിപ്പിംഗ്, പെട്രോളിയം മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് സമിതിയിലെ അംഗങ്ങൾ. സംഘർഷം ഇന്ത്യയുടെ വ്യാപാരത്തെ ബാധിക്കുന്നതെങ്ങനെയെന്ന് വിലയിരുത്താൻ യോഗം ചേർന്നു എന്ന് വ്യാപാര മന്ത്രി പിയുഷ് ഗോയൽ അറിയിച്ചു. നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സാധിക്കും. കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ സംരക്ഷിക്കുന്ന അന്തരീക്ഷം ഉറപ്പുവരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
മധ്യപൂർവ്വേഷ്യയിലെ സംഘർഷത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെടുകയോ, കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. കുടുങ്ങിക്കിടക്കുന്നവർക്ക് സഹായം നൽകുന്നുണ്ട്. . ഒമാൻ തീരത്ത് കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായതിലും മധ്യപൂർവേഷ്യയിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയിലും വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാവർത്തിച്ച ഇന്ത്യ, സംഘർഷം വഷളാകുന്നതിലെ ആശങ്ക വ്യക്തമാക്കി.
രാജ്യത്തിന്റെ വ്യാപാര, ഊർജ്ജ വിതരണ ശൃംഘല സംഘർഷ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്. തടസ്സമുണ്ടായാൽ അത് ഇന്ത്യൻ സമ്പദ് വ്യവസ്തയ്ക്ക് ഗുരുതരമായ ആഘാതങ്ങൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. അതേമയം ഹൃസ്വകാല പ്രതിസന്ധിയെ മറികടക്കാനുള്ള ശേഖരം ഉള്ളതിനാൽ നിലവിൽ എണ്ണവില വർധിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചത്.
കുവൈത്ത് കിരീടാവകാശിയും ഒമാൻ ഭരണാധികാരിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. അതേസമയം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ച പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് വർധിപ്പിക്കാൻ ഇന്ത്യ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ ആപത്ത് കണക്കിലെടുത്ത് ഇന്ത്യൻ വിദ്യാർഥികളെ ഖോമിലേക്ക് സുരക്ഷിതമായി മാറ്റിയെന്നും എംബസി അറിയിച്ചു.



