സുരക്ഷിതമല്ലാത്ത നിലയിൽ പുഴയോരത്തുള്ള ഏറുമാടത്തിൽ ആദിവാസി കുട്ടികളുടെ അന്തിയുറക്കം; സുരക്ഷിതത്വമൊരുക്കണമെന്നാവശ്യം

അടിമാലി: ആദിവാസി വിഭാഗക്കാരായ സഹോദരങ്ങളായ മൂന്ന് കുട്ടികളെ സുരക്ഷിതമല്ലാത്ത നിലയിൽ പുഴയോരത്തുള്ള ഏറുമാടത്തിൽ കഴിയുന്നതായി ആരോഗ്യവകുപ്പുദ്യോഗസ്ഥർ കണ്ടെത്തി. ഉദ്യോഗസ്ഥരെത്തിയ സമയത്ത് 11 വയസ്സ് പ്രായം കണക്കാക്കുന്ന പെൺകുട്ടിയും ഏഴും ആറും വയസ്സ് പ്രായം കണക്കാക്കുന്ന രണ്ട് ആൺകുട്ടികളും മാത്രമായിരുന്നു ഇവരുടെ താമസ സ്ഥലത്തുണ്ടായിരുന്നത്. പിതാവിനൊപ്പമാണ് കുട്ടികൾ ഏറുമാടത്തിൽ കഴിഞ്ഞ് വരുന്നതെന്നും പകൽ സമയം പിതാവ് വനത്തിൽ പോകുകയാണ് ചെയ്യുന്നതെന്നും കുട്ടികൾ പറഞ്ഞതായാണ് ആരോഗ്യ വകുപ്പുദ്യോഗസ്ഥർ നൽകുന്ന വിവരം.
മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തിന് സമീപമുള്ള വല്യപാറക്കുട്ടി മേഖലയിലാണ് കുട്ടികളും പിതാവും ഏറുമാടത്തിൽ കഴിഞ്ഞ് വരുന്നത്. മുമ്പ് കുറത്തിക്കുടി മേഖലയിൽ കഴിഞ്ഞ് വന്നിരുന്നവരാണ് ഇവരെന്നാണ് വിവരം. നാല് മാസത്തോളമായി കുട്ടികളും പിതാവും വല്യപാറക്കുട്ടി മേഖലയിൽ എത്തിയിട്ടെന്നാണ് പ്രദേശത്തുള്ള മറ്റൊരു കുടുംബം നൽകുന്ന വിവരം. രാപകൽ വ്യത്യാസമില്ലാതെ കാട്ടാനയുടെ സാന്നിധ്യമുള്ള ഈ പ്രദേശത്ത് പകൽ സമയങ്ങളിൽ കുട്ടികൾ തനിച്ചാണ് ഉണ്ടാകാറുള്ളതെന്നും വിവരമുണ്ട്. മുമ്പ് കുട്ടികൾ വിദ്യാലയത്തിൽ പോയിരുന്നതായും ഏറുമാടത്തിൽ താമസമാക്കിയ ശേഷം കുട്ടികൾ വിദ്യാലയത്തിൽ പോയിട്ടില്ലെന്നുമാണ് പ്രദേശത്തുള്ളവരിൽ നിന്നും ലഭിക്കുന്ന വിവരം.
മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് റ്റി പ്രിയാവതി, എസ് റ്റി പ്രമോട്ടർ ജിൻസൺ ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഭവന സന്ദർശനത്തിനിടയിലാണ് ഏറുമാടത്തിൽ കുട്ടികൾ കഴിയുന്ന വിവരം മനസ്സിലാക്കിയത്. തുടർന്നിവർ കുട്ടികളുടെ സമീപമെത്തുകയും വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നു. കുട്ടികളുടെ പിതാവുമായി ആശയവിനിമയം നടത്തുവാൻ ഇവർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നിവർ വിവരം ഹെൽത്ത് ഇൻസ്പെക്ടറെ അറിയിക്കുകയും ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ ഓഫീസർ, ഐ സി ഡി എസ് തുടങ്ങി മറ്റ് വകുപ്പുകളെ അറിയിക്കുകയും ചെയ്തു. അരിയും ചോറും കുട്ടികളുടെ പക്കൽ ഉണ്ടായിരുന്നതായും ഏത്തപ്പഴമടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ആരോഗ്യവകുപ്പുദ്യോഗസ്ഥർ കുട്ടികൾക്കെത്തിച്ച് നൽകുകയും ചെയ്തു. കുട്ടികളുടെ സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പുവരുത്താൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.