രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സന്ധിയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചരികളാണ് ബൈസന്‍ താഴ്വരയില്‍ ഉറ്റവരുടെ മുന്നില്‍ വച്ചു പാക് ഭീകരരുടെ വെടിയേറ്റു മരിച്ചു വീണത്. പാക് ഭീകര വാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി. ഭീകരവാദികളെ പിന്തുണക്കുന്ന പാകിസ്തനെ ഒറ്റപ്പെടുത്താനുള്ള രാജ്യത്തിന്റ ശ്രമങ്ങള്‍ തുടരുകയാണ്.
ഏപ്രില്‍ 22ന് മഞ്ഞു മലകളുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്‌വര കുടുംബത്തോടൊപ്പം ആസ്വദിക്കുകയായിരുന്ന 100 കണക്കിന് വിനോദ സഞ്ചരികള്‍ക്കിടയിലേക്കാണ് പൈന്‍മരക്കാടുകള്‍ക്കിടയില്‍ നിന്നും കയ്യില്‍ തോക്കുകള്‍ ഏന്തിയ ആ കൊടും ഭീകരര്‍ എത്തിയത്. പുരുഷന്‍ മരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്തു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.
ആക്രമണത്തിന് പിന്നില്‍ പാക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകള്‍ മണിക്കൂറുകള്‍ക്കകം വ്യക്തമായി. ലഷ്‌കര്‍ ഇ തോയ്ബയുടെ ഉപസംഘടന ടി ആര്‍ എഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരര്‍ക്കുവേണ്ടി കാടും നാടും സുരക്ഷാസേന തെരച്ചില്‍ നടത്തി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ തിരക്കിട്ട യോഗങ്ങള്‍ നടത്തി. ഒടുവില്‍ പതിഞ്ചാം നാള്‍ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി. കണ്‍മുന്നില്‍ വച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെട്ട സാധുസ്ത്രീകള്‍ക്കായി അതിന് ഓപ്പറേഷന്‍ സിന്ദൂറെന്ന് പേരുനല്‍കി. പാക് മണ്ണിലെ എണ്ണം പറഞ്ഞ 9 ഭീകരതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. 100 ലേറെ ഭീകരരെ കാലപുരിക്കയച്ചു