തേയില ചാക്കുകൾ ഇനി വാനിലൂടെ പറന്നുയരും : മൂന്നാറിലെ തോട്ടങ്ങളിൽ വിപ്ലവം സൃഷ്ടിച്ച് ഡ്രോൺ സാങ്കേതികവിദ്യ

മൂന്നാർ : ഒരുകാലത്ത് ഇന്ത്യയിലെ ആദ്യകാല മലനിര റെയിൽവേയ്ക്കും റോപ്പ്വേ സാങ്കേതികവിദ്യകൾക്കും വേദിയായ മൂന്നാർ, തോട്ടം മേഖലയിൽ വീണ്ടുമൊരു സാങ്കേതിക വിപ്ലവത്തിന് തിരിതെളിക്കുന്നു. നൂറ്റാണ്ടുകളിലേറെ പഴക്കമുള്ള തേയില വ്യവസായത്തെ ആധുനികവത്കരിക്കുന്നതിൻ്റെ ഭാഗമായി, തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന കൊളുന്തുകൾ ഡ്രോൺ വഴി ശേഖരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന നവീന പരീക്ഷണ പദ്ധതിക്ക് തുടക്കമായി.
ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ മൂന്നാറിലുള്ള ലോ ഹാർട്ട് എസ്റ്റേറ്റിലാണ് ഈ ഡ്രോൺ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കിയിരിക്കുന്നത്. പാരമ്പര്യവും അത്യാധുനിക സാങ്കേതികവിദ്യയും കൈകോർക്കുന്ന ഈ പദ്ധതിയിലൂടെ തോട്ടം മേഖലയിലെ ചരക്കുനീക്കത്തിലും ഉൽപ്പാദനക്ഷമതയിലും വലിയ മാറ്റമാണ് കമ്പനി ലക്ഷ്യമിടുന്നത്. ബെംഗളൂരു ആസ്ഥാനമായ കമ്പനി വികസിപ്പിച്ച ക്വാഡ് കോപ്റ്റർ ഡ്രോണാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിൽ 10 മുതൽ 15 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് പരീക്ഷണത്തിലുള്ളത്.
കഠിനമായ ചുമട്ടുഭാരം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യയെ ഏറെ പ്രതീക്ഷയോടെയാണ് തോട്ടം തൊഴിലാളികൾ കാണുന്നത്
മൂന്നാറിലെ തോട്ടങ്ങളിൽ കീടരോഗ നിയന്ത്രണത്തിന് ഡ്രോൺ സ്പ്രേയും കൊളുന്ത് എടുക്കാൻ ബാറ്ററി മെഷീനുകളും നേരത്തെ ഉപയോഗിച്ചിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് കൊളുന്ത് ഗതാഗതത്തിനും ഡ്രോൺ എത്തിച്ചിരിക്കുന്നത്. ലോ ഹാർട്ട് എസ്റ്റേറ്റിലെ പരീക്ഷണം വിജയിക്കുന്നതോടെ മറ്റ് എസ്റ്റേറ്റുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ തീരുമാനം



