BusinessKeralaLatest NewsLocal news

കര്‍ഷകരെ പ്രതിസന്ധിയിലാക്കി കൊക്കോ വില ഇടിയുന്നു

അടിമാലി: കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് നിറംകെടുത്തി കൊക്കോ വില ഇടിയുന്നു. 660 രൂപയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ 580 മുതല്‍ 590 രൂപക്കാണ് ഇപ്പോള്‍ ഇടനില വ്യാപാരികള്‍ ശേഖരിക്കുന്നത്. 130 രൂപ ഉണ്ടായിരുന്ന പച്ച കൊക്കോ വില 100 മുതല്‍ 110 രൂപ വരെയായി. ചോക്ലേറ്റ് കമ്പനികളുടേയും ഇടനിലക്കാരുടെയും ഇടപെടലാണ് ഉത്പാദനം കുറഞ്ഞുനില്‍ക്കുന്ന സമയത്തും കൊക്കോ വില ഇടിയാന്‍ കാരണമാകുന്നതെന്ന ആക്ഷേപം കര്‍ഷകര്‍ ഉന്നയിക്കുന്നു. ഉത്പാദനവും ഇറക്കുമതിയും കുറഞ്ഞതിനാല്‍ മുന്‍ വര്‍ഷം അപ്രതീക്ഷിതമായി കൊക്കോവില കുതിച്ചു കയറുകയായിരുന്നു. 2024 മേയിലാണ് കൊക്കോ വില റെക്കോഡിട്ടത്. അന്ന് 1000 മുതല്‍ 1100 രൂപവരെ ഉണങ്ങിയ കൊക്കോക്ക് ലഭിച്ചു. പച്ച കൊക്കോക്ക് 270 രൂപയും വിലയുണ്ടായിരുന്നു. കട്ടപ്പന, അണക്കര, വണ്ടിപ്പെരിയാര്‍, അടിമാലി, കുമളി കമ്പോളങ്ങളിലാണ് ഹൈറേഞ്ചില്‍ പ്രധാനമായും കൊക്കൊ ശേഖരിക്കുന്നത്. മേയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ കൂടുതലായി കൊക്കൊ എത്തുന്നത്. ഹൈറേഞ്ചിലെ വ്യാപാരികളില്‍ നിന്ന്, പാല്‍ ഉത്പന്നങ്ങളും ചോക്ലേറ്റും നിര്‍മ്മിക്കുന്ന സഹകരണ സംഘങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും ഏജന്‍സികള്‍ കൊക്കൊ ശേഖരിച്ച് ഗുജറാത്ത്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഫാക്ടറികളിലേക്കാണ് അയക്കുന്നത്. ഉത്പാദനം കൂടുന്നതോടെ വില കൂടുതലായി ഇടിയുമോയെന്ന ആശങ്ക കര്‍ഷകര്‍ പങ്ക് വയ്ക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!