ഇന്ന് മുതൽ മുന്നാറിൽ 10 വിഭാഗം സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ നിരോധനം…

മൂന്നാർ : വിനോദസഞ്ചാര മേഖലയും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നാറിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നത്. സിംഗിൾ യൂസ് പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, സ്ട്രോകൾ ഉൾപ്പെടെ 10 വിഭാഗം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാണ് നിരോധനം. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആദ്യ തവണ 10,000 രൂപയും, ആവർത്തിച്ചാൽ 25,000 രൂപയും പിഴ ഈടാക്കും. സ്ഥാപനങ്ങളിൽ നിയമം ലംഘിച്ചാൽ 2.5 ലക്ഷം രൂപ വരെ പിഴയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാർ പറഞ്ഞു
പ്ലാസ്റ്റിക് മാലിന്യം കത്തിച്ചാൽ 5,000 രൂപയും ഈടാക്കും , മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തവരോടും പിഴ ഈടാക്കും. നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം, വിൽപ്പന, സംഭരണം എന്നിവയെക്കുറിച്ച് വിവരം നൽകി നടപടി സ്വീകരിക്കാൻ സഹായിക്കുന്നവർക്ക് ഈടാക്കുന്ന പിഴയുടെ 25 ശതമാനം വരെ പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേക വാട്ട്സ്ആപ്പ് നമ്പറും ഉടൻ പ്രവർത്തനസജ്ജമാക്കും.



