Sports

ബാവുമ വീണു, പോരാട്ടം തുടര്‍ന്ന് ബെഡിങ്ഹാം; ഓസ്ട്രേലിയക്കെതിരെ ലീഡിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ്.

39 റണ്‍സുമായി ഡേവിഡ് ബെഡിങ്ഹാമും 11 റണ്‍സുമായി കെയ്ല്‍ വെറൈന്നെയും ക്രീസില്‍. 36 റണ്‍സെടുത്ത ക്യാപ്റ്റൻ ടെംബാ ബാവുമയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. ഓസീസ് നായകന്‍ പാറ്റ് കമിന്‍സാണ് ബാവുമയെ മടക്കിയത്. അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ഓസ്ട്രേലിയക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീ‍ഡ് നേടാന്‍ ദക്ഷിണാഫ്രിക്കക്ക് ഇനിയും 92 റണ്‍സ് കൂടി വേണം.

43-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ ഓസീസ് പേസാക്രമണത്തെ അതിജീവിച്ച ബാവുമയും ബെഡിങ്ഹാമും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കി. അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇരുവരും ഓസീസിന് ഭീഷണിയാവുമ്പോഴാണ് ബാവുമയെ കമിന്‍സ് വീഴ്ത്തിയത്. കമിന്‍സിന്‍റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച ബാവുമയെ മാര്‍നസ് ലാബുഷെയ്ൻ ഷോര്‍ട്ട് കവറില്‍ പറന്നു പിടിക്കുകയായിരുന്നു. 94 റണ്‍സായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കൻ സ്കോര്‍

ബാവുമ മടങ്ങിയെങ്കിലും വെറൈന്നെയയും ബെഡിങ്ഹാമും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ 100 കടത്തി. ഓസ്ട്രേലിയക്കായി പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോഷ് ഹേസല്‍വു‍ഡ് ഒരു വിക്കറ്റെടുത്തു.ഇന്നലെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 212 റണ്‍സിന് ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഓസീസിനെ എറിഞ്ഞിട്ടത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!