മൂന്നാറിലെ ചൊക്കറമുടി വീണ്ടും നീലക്കുറിഞ്ഞിയുടെ നീലപ്പുതപ്പണിയാൻ ഒരുങ്ങുന്നു : ഒരുക്കങ്ങളുമായി വനം വകുപ്പ്

ഓഗസ്റ്റ് അവസാനത്തോടെ അല്ലെങ്കിൽ സെപ്റ്റംബർ ആദ്യത്തോടെ ചൊക്രമുടി മലനിരകൾ നീലക്കുറിഞ്ഞി പൂത്തുലഞ്ഞ് നീലപ്പുതപ്പണിയുമെന്നാണ് വനവകുപ്പിന്റെ പ്രതീക്ഷ. അപൂർവമായ ഈ പ്രകൃതി വിസ്മയം ആസ്വദിക്കാൻ ഇത്തവണ രണ്ട് ലക്ഷത്തിലധികം സഞ്ചാരികളെത്തുമെന്നാണ് വിലയിരുത്തൽ. ദിവസേന ആയിരത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ഫോർസ്റ്റർ ജോൺസൺ പറഞ്ഞു .
സഞ്ചാരികളുടെ സൗകര്യത്തിനായി ചൊക്രമുടിയിൽ പുതിയ എക്കോ ഷോപ്പ്, പ്രവേശന കവാടം, ഇരിപ്പിടങ്ങൾ, കുറിഞ്ഞി കഫെ എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഒരുക്കങ്ങൾ ആരംഭിച്ചതായി റേഞ്ച് ഓഫീസർ അരുണ്‍ കുമാർ പറഞ്ഞു.
നിലവിൽ ചൊക്കർമുടിയിൽ ട്രെക്കിംഗ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾ തുടരുന്നുണ്ട്. ട്രെക്കിംഗിന് ഇന്ത്യൻ സഞ്ചാരികളിൽ നിന്ന് 500 രൂപയും വിദേശ സഞ്ചാരികളിൽ നിന്ന് 800 രൂപയുമാണ് ഈടാക്കുന്നത്.
നീലക്കുറിഞ്ഞി പൂക്കാലത്ത് മലനിരകളിലേക്ക് പ്രവേശിക്കാൻ 200 രൂപ എൻട്രി ഫീസ് ഏർപ്പെടുത്താനാണ് വനവകുപ്പിന്റെ നിലവിലെ തീരുമാനം. ചൊക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞി ചെടികൾ വ്യാപകമായി വളർന്ന് തുടങ്ങിയതായും, കാലാവസ്ഥ അനുകൂലമായാൽ ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ മുതൽ മലനിരകൾ നീലനിറത്തിൽ മൂടപ്പെടുമെന്നും വനവകുപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു.



