
കുമളി: ജാമ്യത്തിലിറങ്ങി അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് പിടികൂടി. കുമളി വെള്ളാരംകുന്ന് ബാപ്പുജി നഗർ കോളനിയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ആൽബർട്ട് (48) ആണ് പിടിയിലായത്.
ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 2020ൽ ആൽബർട്ടിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിന്റെ വിചാരണവേളയിൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോകുകയായിരുന്നു.
അഞ്ച് വർഷമായി ഒളിവിലായിരുന്ന പ്രതിയെ സെപ്റ്റംബർ 9ന് രാത്രി തമിഴ്നാട് കോയമ്പത്തൂർ ജില്ലയിലെ മൂത്തേരിപ്പാളയം ഭാഗത്തുനിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ LP സ്‌ക്വാഡ് പിടികൂടിയത്.
തുടർന്ന് പ്രതിയെ കുമളി പോലീസിന് കൈമാറി. കട്ടപ്പന സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



