
മൂന്നാർ നെറ്റിക്കൂടി ടോപ്പ് ഡിവിഷനിൽ പശുവിനെ ആക്രമിച്ച് കൊന്ന കടുവ വീണ്ടും മേഖലയിൽ എത്തി. പശുവിന്റെ ജഡം വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ഭക്ഷിക്കുന്നതുമെല്ലാം വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പിൽ പതിഞ്ഞിട്ടുണ്ട്. ഇതോടെയാണ് കടുവ ജനവാസ മേഖലയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തുന്നത്. ഡ്രോൺ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകൾ വഴിയും കടുവയുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കടുവയെ എസ്റ്റേറ്റ് മേഖലയിലെ ജനവാസ പ്രദേശങ്ങളിൽ നിന്ന് അകറ്റി വനത്തിലേക്ക് തിരിച്ചയക്കാനുള്ള വനവകുപ്പിന്റെ ശ്രമം തുടരുകയാണ്.
കടുവയെ അകറ്റുന്നതിനായി ടയർ കത്തിച്ചും മറ്റ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, കടുവയെ കണ്ടെത്തുന്നതുവരെ ആർആർടി സംഘത്തിന്റെ നിരീക്ഷണം പ്രദേശത്ത് തുടരും. പ്രത്യേകിച്ച് രാവിലെയും സ്കൂൾ സമയത്തും ഉച്ചയ്ക്കും വൈകുന്നേരവും സംഘം മേഖലയിൽ ഉണ്ടാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .



