അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിദഗ്ധസംഘം പരിശോധിച്ചു. കഴിഞ്ഞദിവസം ദേശീയപാതയോരത്തെ മലയിടിഞ്ഞ് അടിമാലി ലക്ഷം വീട് നഗറിലേക്ക് വീണ് ഒരാള്‍ മരിച്ച സാഹചര്യത്തിലാ ണ് പരിശോധന. നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗമാണ് പരിശോധന നടന്നത്.
പല മേഖലയിലും മണ്ണിന്റെ ഘടന വ്യത്യസ്തമാണ്. ചിലയിടത്ത് ഉറപ്പള്ള മണ്ണാണ്. മറ്റ് ചിലയിടങ്ങളില്‍ അയഞ്ഞ മണ്ണാണ്. മണ്ണിന് മുകളില്‍ പാറക്കല്ലുകള്‍ ഇരിക്കുന്ന സ്ഥലങ്ങളുണ്ട്. ഇവിടെയെല്ലാം ഒരേ രീതിയിലാണ് ദേശീയപാതാ അതോറിറ്റി നിര്‍മാണം നടത്തുന്നതെന്ന് വിദഗ്ധസംഘം കണ്ടെത്തി. മണ്ണിന്റെ ഘടന അനുസരിച്ചുള്ള മണ്ണെടു പ്പല്ല നടക്കുന്നത്. ദേശീയപാത ആദ്യം നിര്‍മിച്ച സമയത്ത് റോഡിന് വീതികൂട്ടാന്‍ മണ്ണിടിച്ചത് ചെരിച്ചായിരുന്നു. ഇപ്പോള്‍ യന്ത്രസഹായത്തോടെകുത്തനെ വെട്ടി അരിയുകയാണ്.
ഇത് അശാസ്ത്രീയമാണെന്നും മണ്ണിടിച്ചിലിന് കാരണമാകുമെന്നും സംഘാംഗങ്ങള്‍ പറയുന്നു. ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് അടുത്ത ദിവസം സംഘം ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവും ഇനി ദേശീയപാതയിലെ മണ്ണെടുക്കല്‍ നടക്കുക. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട കാരണങ്ങള്‍ പഠിച്ച് രണ്ടുദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാലു ദിവസത്തിനകം പൂര്‍ണറിപ്പോര്‍ട്ടും കളക്ടര്‍ക്ക് നല്‍കും. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് വിദഗ്ധസംഘത്തിലുള്ളത്.



