അടിമാലി – മൂന്നാര്‍ വരെയുള്ള ഭാഗങ്ങളിലെ റോഡ് നിര്‍മ്മാണം അശാസ്ത്രീയം :മണ്ണിടിച്ചില്‍ ഭീഷണിയിൽ പാതയോരത്തെ നിരവധി കുടുംബങ്ങൾ

അടിമാലി :കൊച്ചി ധനുഷ്കോടി ദേശീയപാത 85ന്റെ അശാസ്ത്രീയ നിര്‍മ്മാണത്തിനെതിരെ പരാതിയുമായി നിരവധി കുടുംബങ്ങൾ രംഗത്ത്. ദേശീയപാതയുടെ ഭാഗമായ അടിമാലി മുതൽ മൂന്നാർ വരെയുള്ള പാതയോരത്തെ കുടുംബങ്ങളാണ് മണ്ണിടിച്ചില്‍ ഭീക്ഷണി നേരിടുന്നത്. വഴിയോരങ്ങളിലെ കൂറ്റന്‍ മണ്‍തിട്ടകൾക്ക് മുകളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങളാണ് കടുത്ത മണ്ണിടിച്ചില്‍ ഭീതിയില്‍ കഴിയുന്നത്.

മഴ ശക്തമാകുന്നതോടെ എപ്പോള്‍ വേണമെങ്കിലും മണ്‍തിട്ടകള്‍ ഇടിഞ്ഞുവീഴാമെന്ന അവസ്ഥയാണ്. പല കുടുംബങ്ങളും രാത്രികാലങ്ങളില്‍ ഭയപ്പാടോടെയാണ് കിടന്നുറങ്ങുന്നത്. റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മാണത്തില്‍ വന്‍ അപാകതകളാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.
സുരക്ഷിതമായ പാറയുള്ള ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് സംരക്ഷണം ഉറപ്പാക്കുമ്പോള്‍ മണ്തിട്ടകളുള്ള മേഖലകളില്‍ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിര്‍മ്മാണം നടത്തുന്നത്. ചിലയിടങ്ങളിൽ മണ്‍തിട്ടകള്‍ വിണ്ടുകീറിയ നിലയിലാണ്. മൺതട്ടിയുടെ മുകളിൽ നില്ക്കുന്ന വന്മരങ്ങള് കടപുഴകി വീഴാനുള്ള സാധ്യതയും ഏറെയാണ്.
ബൈറ്റ്
2025 ല്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മഴയെ തുടർന്ന് ലക്ഷംവീട് ഭാഗത്തിന് സമീപം ചെറിയതോതിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചിരുന്നു . ഇത് നേരിയതോതിൽ ഗതാഗത തടസ്സം ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് ഇടവരുത്തി . ഇത്തരം അനിഷ്ട സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.



