ക്ഷേത്ര ഫണ്ടുകൾ വെട്ടിക്കുന്നുവെന്ന് പൂജാരി’; അയോധ്യ ക്ഷേത്രത്തിന് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം

അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണം. ആരോപണങ്ങളുമായി ക്ഷേത്ര മാനേജ്മെൻ്റും പൂജാരിയും രംഗത്തെത്തി. ക്ഷേത്ര ഫണ്ടുകൾ മാനേജ്മെൻറ് വെട്ടിക്കുന്നുവെന്ന് പൂജാരി ആരോപിച്ചു.
സിബിഐ അന്വേഷണം വേണമെന്ന് പൂജാരി ദിനേശ് മഹാരാജ് ആവശ്യപ്പെട്ടു. എന്നാൽ പൂജാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാനേജ്മെൻറ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. അയോധ്യ മാതൃകയിൽ എസ്ഐടി അന്വേഷണം വേണമെന്നും ആവശ്യം. ക്ഷേത്ര മാനേജ്മെന്റിനെതിരെ പൂജാരിയും, പൂജാരിയ്ക്കെതിരെ മാനേജ്മെന്റും രംഗത്തെത്തിയതോടെ വിഷയം സങ്കീർണമായിരിക്കുകയാണ്.
അയോധ്യയിൽ ക്രമക്കേടുകൾ ഉണ്ടായപ്പോൾ പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ചതിന് സമാനമായ രീതിയിൽ മധുരയിലും അന്വേഷണം വേണമെന്നാണ് മാനേജ്മെന്റിന്റെ ആവശ്യം. ക്ഷേത്രത്തിലെ നിവേദ്യം, പൂജകൾ എന്നിവയുടെ മറവിൽ വലിയ രീതിയിലുള്ള ഫണ്ട് വെട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് പ്രാഥമികമായ ആരോപണം. പൂജാരി സിബിഐ അന്വേഷണത്തിൽ ഉറച്ചുനിൽക്കുമ്പോൾ, സർക്കാർ തലത്തിലുള്ള അന്വേഷണമാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്



