
ഇടുക്കി : നെടുങ്കണ്ടത്ത് കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരികൾ ദുരുപയോഗം ചെയ്ത് ലഹരി ഉപയോഗിച്ചിരുന്ന മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി.
പൊലീസ് അന്വേഷണത്തിൽ, കീമോതെറാപ്പിക്ക് ശേഷം നൽകുന്ന വേദനസംഹാരി ഗുളികകൾ വെള്ളത്തിൽ ലയിപ്പിച്ച് ഇൻസുലിൻ സിറിഞ്ച് ഉപയോഗിച്ച് ശരീരത്തിലേക്ക് കുത്തിവെക്കുകയും, തുടർന്ന് കഞ്ചാവ് ഉപയോഗിക്കുകയും ചെയ്തിരുന്നതായി കണ്ടെത്തി. കഞ്ചാവ് നിറച്ച സിഗരറ്റുകളും ബീഡികളും, പ്ലാസ്റ്റിക് കുപ്പിയും പപ്പായയുടെ തണ്ടും ഉപയോഗിച്ച് പുകവലിക്കുന്ന പ്രത്യേക സംവിധാനവും ഇവരിൽ നിന്ന് കണ്ടെത്തി.
പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കട്ടപ്പനയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് ₹22,000 വിലമതിക്കുന്ന വേദനസംഹാരികൾ വാങ്ങാൻ ദിവാകർ എന്നയാളാണ് നിർദേശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുറിപ്പടിയില്ലാതെ മരുന്ന് നൽകിയെന്ന ആരോപണത്തിൽ മെഡിക്കൽ സ്റ്റോറിനെയും ദിവാകറിനെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ഇതിനിടെ, സമീപ പ്രദേശത്ത് നിന്ന് കഞ്ചാവ് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ എന്നയാളെയും പൊലീസ് പിടികൂടി. ഇയാൾക്കും ഈ ലഹരി ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്‌പെക്ടർ ലിജോ പി. മണിയുടെ നേതൃത്വത്തിൽ കൂടുതൽ പ്രതികളെയും ലഹരി ശൃംഖലയെയും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.



