
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരും ലോഗോയും വിശ്വാസ്യതയും ദുരുപയോഗം ചെയ്ത് ഓൺലൈനിലൂടെ വ്യാജ ലോട്ടറി പദ്ധതികൾ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. പ്രത്യേകിച്ച് സാധാരണക്കാരെയും ദിനവേതന തൊഴിലാളികളെയും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്.
കേരള സംസ്ഥാന ഭാഗ്യക്കുറി പേപ്പർ ടിക്കറ്റുകളായി മാത്രമാണ് വിൽപ്പന നടത്തുന്നത്. ഔദ്യോഗികമായി ഓൺലൈൻ ടിക്കറ്റ് വിൽപ്പനയോ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള ലോട്ടറി വിൽപ്പനയോ നടത്തുന്നില്ല. അതിനാൽ ഓൺലൈനിൽ കാണുന്ന ലോട്ടറി ഓഫറുകളിലും സമ്മാനവാഗ്ദാനങ്ങളിലും വിശ്വസിക്കരുത് എന്ന് കേരള പോലീസ് മുന്നറിയിപ് നൽകുന്നു .
ഭാഗ്യക്കുറി ടിക്കറ്റുകൾ അംഗീകൃത ഏജന്റുമാരിൽ നിന്ന് നേരിട്ട് മാത്രം വാങ്ങുക. സംസ്ഥാന ഭാഗ്യക്കുറിയുടെ പേരും ടിക്കറ്റുകളുടെ രൂപകൽപ്പനയും വിലയും അനുകരിച്ച് പ്രവർത്തിക്കുന്ന വ്യാജ പദ്ധതികളിൽ നിന്ന് അകലം പാലിക്കുക.
അനധികൃത ഓൺലൈൻ ലോട്ടറി പദ്ധതികളുടെ വിൽപ്പനയിലോ പ്രചാരണത്തിലോ ഏർപ്പെടുന്ന ഏജന്റുമാർക്കും വിൽപ്പനക്കാർക്കും എതിരെ ഏജൻസി രജിസ്ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.
ഏതെങ്കിലും തരത്തിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം ഈ വിവരം സൈബർ ഹെല്പ് ലൈൻ നമ്പറായ 1930 ലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ അറിയിക്കുക.



