
കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് തടഞ്ഞ് അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ ദൗർലഭ്യം കണക്കിലെടുത്താണ് തീരുമാനം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിർമാണ പ്രവർത്തികളെ ബാധിയ്ക്കുമെന്ന് ആശങ്ക. ജിയോളജി ഡയറക്ടർക്ക് കൂടുതൽ അധികാരം നൽകി അസാധാരണ ഗസറ്റ് വിജ്ഞാപനം.
മറ്റൊരു സംസ്ഥാനത്തേക്ക് ലോഡുകൾ കൊണ്ടുപോകുന്നതിന് ജിയോളജി ഡയറക്ടർക്ക് ഉപരോധം ഏർപ്പെടത്താൻ കഴിയുന്നതാണ് പുതിയ ഉത്തരവ്. അനധികൃത ഖനനം ധാരാളമായി തമിഴ്നാട്ടിൽ നടക്കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നു. തമിഴ്നാട്ടിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണ് സാധനങ്ങളുടെ ദൗർലഭ്യം.
സംസ്ഥാനത്തെ ഉപയോഗത്തിന് ശേഷം മാത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് സാധനങ്ങൾ നൽകിയാൽ മതിയെന്നാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ ഉപരോധം നടപ്പാക്കി തുടങ്ങും. തമിഴ്നാട് സർക്കാരിന്റെ നീക്കം കേരളത്തിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കാലതാമസം നേരിടുമെന്നും ഐഎൻടിയുസി നേതാവ് ഷഹ്നാസ് പറഞ്ഞു



