
രവീന്ദ്രനാഥ ടഗോറിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 85 വര്‍ഷം. ദേശീയഗാന ശില്‍പി, കവി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, തത്വചിന്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ് ടാഗോറിന്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആദ്യമായി ഒരു ഏഷ്യന്‍ രാജ്യത്തിലേക്ക് എത്തിയത് ടാഗോറിലൂടെയാണ്.കാവ്യാനുഭൂതികളുടെ സുന്ദരതീരങ്ങളിലേക്ക് ഇന്ത്യയെ വഴി നടത്തിയ ഒരു തീര്‍ത്ഥാടകനായിരുന്നു രവീന്ദ്രനാഥ ടാഗോര്‍. പ്രകൃതിയെയും ഈശ്വരനെയും പ്രണയത്തെയും ആ തൂലിക ഒന്നിച്ച് ആവാഹിച്ചെടുത്തു.
അറിവിന്റെ പൂക്കള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ വിരിയണം എന്ന സങ്കല്‍പത്തില്‍ നിന്നാണ് ടാഗോര്‍ ശാന്തിനികേതന്‍ സ്ഥാപിച്ചത്. വിശ്വഭാരതി സര്‍വകലാശാലയിലൂടെ ലോകത്തെ മുഴുവന്‍ ഒരു തറവാടായി ടാഗോര്‍ ദര്‍ശിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ആത്മവീര്യം പകരുന്ന എഴുത്തുകളായിരുന്നു ടാഗോറിന്റേത്. 1911-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കല്‍ക്കട്ട സമ്മേളനത്തില്‍ ടാഗോര്‍ ജനതയ്ക്കു നല്‍കിയതാണ് ‘ജനഗണമന.
ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്ന സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചു. കോണ്‍ഗ്രസിലെ ഗാന്ധിയന്‍ ധാരയിലായിരുന്നു എന്നും ടാഗോര്‍. ഗാന്ധിജിയെ ആദ്യമായി ‘മഹാത്മ’ എന്ന് സംബോധന ചെയ്തത് ടാഗോറാണ്. ഗാന്ധിജി ടാഗോറിനെ വിശേഷിപ്പിച്ചത് ‘ഗുരുദേവ്’ എന്നും. നൊബേല്‍ സമ്മാന പുരസ്‌കാരം നേടിയ ഗീതാഞ്ജലി ഉള്‍പ്പെടെ അമ്പതിലേറെ കാവ്യസമാഹാരങ്ങള്‍, രണ്ടായിരത്തിലേറെ ഗാനങ്ങള്‍, ചെറുകഥകള്‍, നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖനസമാഹാരങ്ങള്‍ എന്നിവയെല്ലാം ആ തൂലികയില്‍ പുറന്ന വിസ്മയങ്ങളാണ്. തുല്യതയും സാഹോദര്യവും നിറഞ്ഞ ഒരു പുതിയ പുലരിയെയാണ് ടാഗോര്‍ എന്നും സ്വപ്നം കണ്ടത്



