
ഇടുക്കി രൂപതയുടെ ആറാമത് മരിയൻ കാൽനട തീർത്ഥാടനത്തിന് കളമൊരുങ്ങി. പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പിനോട് അനുബന്ധിച്ചാണ് രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് ഭക്തിനിർഭരമായ കാൽനട തീർത്ഥാടനം സംഘടിപ്പിക്കുന്നത്.
തീർത്ഥാടനത്തിന്റെ വിജയകരമായ നടത്തിപ്പിനായി രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ ചേർന്ന യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. രൂപതയുടെ ആത്മീയ ഉണർവിനും പൊതുസമൂഹത്തിലെ നന്മയുടെ വളർച്ചയ്ക്കും ഈ തീർത്ഥാടനം വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് ചെയർമാനായും, മോൺ. ജോസ് നരിതൂക്കിൽ ജനറൽ കൺവീനറായും കമ്മറ്റി പ്രവർത്തനമാരംഭിച്ചു. ഫാ. മാത്യു കരോട്ടുകൊച്ചറക്കൽ, ഫാ. ആന്റണി പനച്ചിക്കൽ എന്നിവരാണ് കൺവീനർമാർ.
സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9.30-ന് രാജാക്കാട് നിന്ന് ആരംഭിക്കുന്ന തീർത്ഥാടനം ഉച്ചയോടെ രാജകുമാരിയിലെത്തും. രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും വിവിധ ഇടവകകളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തജനങ്ങളും തീർത്ഥാടനത്തിൽ പങ്കാളികളാകും.
ഉച്ചയ്ക്ക് രാജകുമാരിയിൽ എത്തുന്ന തീർത്ഥാടകർക്കായി തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. എത്തുന്ന മുഴുവൻ വിശ്വാസികൾക്കും നേർച്ചക്കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ അഞ്ചിന് നടക്കുന്ന കാൽനട തീർത്ഥാടനത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.



