തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം: സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച ഉണ്ടായിയെന്ന് നഗരസഭ, തകർന്നത് വിരമിച്ച വൈദികർ താമസിക്കുന്ന കെട്ടിടം

ഇടുക്കി തൊടുപുഴയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ, കോൺക്രീറ്റ് പാളി അടർന്നുവീണുണ്ടായ അപകടത്തിൽ തകർന്നത് വിരമിച്ച വൈദികർ താമസിക്കുന്ന കെട്ടിടം. കോതമംഗലം രൂപതയുടെ കീഴിലുള്ള 30 വർഷം പഴക്കമുള്ള സാൻജോ ഭവൻ എന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടം പൊളിച്ചു നീക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കളക്ടർ റിപ്പോർട്ട് തേടി. കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ എംഎൽഎ അപ്പു ജോൺ ജോസഫ് സംഭവസ്ഥലത്തെത്തി. കെട്ടിടം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച ഉണ്ടായതെന്ന് നഗരസഭ വൈസ് ചെയർമാൻ കെ ദീപക് പ്രതികരിച്ചു. കെട്ടിടം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം രൂപത നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു.ഇതിൽ എഞ്ചിനീയറിങ് വിഭാഗം അനുമതി നൽകുകയും ചെയ്തു. പക്ഷേ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് നഗരസഭ വൈസ് ചെയർമാൻ വ്യക്തമാക്കി.
അതേസമയം, അപകടത്തിൽ കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികളാണ് മരിച്ചത്. തമിഴ്നാട് സ്വദേശി ഗോവിന്ദ രാജ്, പശ്ചിമ ബംഗാൾ സ്വദേശി നിതിൻ മണ്ഡൽ എന്നിവർക്കാണ് പരുക്കേറ്റത്



