
അടിമാലി: ഹൈറേഞ്ചില്‍ ഇഞ്ചിക്കൃഷി വിസ്മൃതിയിലേക്ക്. വിലക്കുറവും കാലാവസ്ഥാവ്യതിയാനവും മൂലം കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്മാറുകയാണ്.നഷ്ടം ബാക്കിയാക്കി ഇഞ്ചി കൃഷി മലയിറങ്ങി തുടങ്ങിയെന്നാണു കര്‍ഷകര്‍ പറയുന്നത്. തൊട്ടു മുന്‍വര്‍ഷങ്ങളില്‍ കിലോക്കു 100 രൂപ വരെ ലഭിച്ചിരുന്ന പച്ച ഇഞ്ചിക്ക് ഇപ്പോള്‍ ലഭിക്കുന്ന വില 30ല്‍ താഴെ മാത്രമാണ്. ഒരു കിലോ ഇഞ്ചിക്ക് 200 രൂപക്കു മുകളില്‍ വില ലഭിച്ച കാലവുമുണ്ട്.
തൊഴിലാളികള്‍ക്കുള്ള കൂലിയും വളപ്രയോഗവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ കൃഷിക്കായി മുടക്കിയ തുക പോലും പലര്‍ക്കും ഇപ്പോള്‍ തിരികെ കിട്ടുന്നില്ല. കടം വാങ്ങിയും വായ്പയെടുത്തും മറ്റും കൃഷി ഇറക്കുന്നവരാണ് ഏറെ വലയുന്നത്. മേയ്, ജൂണ്‍ മാസങ്ങളിലാണ് കൃഷി നടത്തേണ്ടതെങ്കിലും മിക്ക കര്‍ഷകരും ഇഞ്ചി കൃഷിയില്‍ നിന്നും പിന്മാറിയ മട്ടാണ്. കൃഷിക്കായി വേണ്ടുന്ന സ്ഥല ലഭ്യതക്കുറവും കര്‍ഷകര്‍ക്ക് വെല്ലുവിളിയാകുന്നു.ഒരു തവണ ഇഞ്ചി കൃഷി ചെയ്ത സ്ഥലത്ത് അടുത്ത വര്‍ഷം വീണ്ടും കൃഷി ചെയ്താല്‍ വിളവ് കുറയും.
അതിനാല്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും. ഒരേ സ്ഥലത്തു തന്നെ ഇഞ്ചിക്കൃഷി ചെയ്യണമെങ്കില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മറ്റു വിളകള്‍ പരീക്ഷിക്കേണ്ടതായി വരും. ഇത് ഇഞ്ചിയേക്കാള്‍ നഷ്ടം കുറവായി തോന്നിയാല്‍ കര്‍ഷകര്‍ അതില്‍ തുടരാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. അയല്‍ സംസ്ഥാനങ്ങളിലെ ഹൈടെക് ഇഞ്ചി ഫാമുകളില്‍ ഉല്പാദിപ്പിക്കുന്ന ടണ്‍ കണക്കിന് ഇഞ്ചി കുറഞ്ഞ വിലയില്‍ കേരളത്തിലെത്തുന്നുണ്ട്. വര്‍ധിച്ച കൃഷിച്ചെലവും ഇഞ്ചി കര്‍ഷകരുടെ നടുവൊടിക്കുന്നു.