
മൂന്നാർ 2006 മുതൽ 2021 വരെ എസ് രാജേന്ദ്രനിലൂടെയും 20 21 മുതൽ 2026 വരെ അഡ്വ. എ രാജയിലൂടെയുമായിരുന്നു എൽ ഡി എഫ് ദേവികുളം മണ്ഡലം നിലനിർത്തിയിരുന്നത്. എന്നാൽ ഇത്തവണ എഫ് രാജയിലൂടെ യു ഡി എഫ് മണ്ഡലം തിരികെ പിടിച്ചു.20 വർഷമായി ദേവികുളം മണ്ഡലത്തിൽ ഉണ്ടായിരുന്ന എൽ ഡി എഫിൻ്റെ കുത്തകയാണ് ഇത്തവണത്തെ നിയമ സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ നിലംപരിശായത്.കഴിഞ്ഞ 5 വർഷം എൽ ഡി എഫിന് വേണ്ടി അഡ്വ. എ രാജയായിരുന്നു ദേവികുളത്തെ നയിച്ചിരുന്നതെങ്കിൽ ഇനി യു ഡി എഫിന് വേണ്ടി എഫ് രാജ മണ്ഡലത്തെ നയിക്കും. ഒരു കുടുംബത്തിൽ നിന്നുള്ള മൂന്നാമത്തെ എം എൽ എ കൂടിയാണ് എഫ്. രാജ. മുൻ എം എൽ എ മാരായിരുന്ന എൻ ഗണപതി, കിട്ടപ്പ നാരായണ സ്വാമി എന്നിവരുടെ കുടുംബത്തിലെ രണ്ടാം തലമുറയിൽ നിന്നുള്ള ആളാണ് എഫ്. രാജ. ഇരുവരുടെയും സഹോദരൻ ഫ്രാൻസീസിൻ്റെ മകനാണ് നിലവിൽ ദേവികുളത്തിൻ്റെ നിയുക്ത എം എൽ എ.പള്ളിവാസൽ ആറ്റുകാട് സ്വദേശിയാണ് എഫ് രാജ.കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവേശനം.യൂത്ത് കോൺഗ്രസ് കോർഡിനേറ്റർ.പള്ളിവാസൽ ഗ്രാമ പഞ്ചായത്തംഗം, കോൺഗ്രസ് അടിമാലി ബ്ലോക്ക് വൈസ് പ്രസിഡൻ്റ്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ എഫ് രാജ പ്രവർത്തിച്ചു.പാർവ്വതിയാണ് അമ്മ. ഭാഗ്യലക്ഷ്മിയാണ് ഭാര്യ, അനിൽകുമാർ, ആദീഷ് കുമാർ എന്നിവർ മക്കളാണ്.5233 വോട്ടുകൾക്കായിരുന്നു മണ്ഡലത്തിൽ ഇത്തവണ എഫ് രാജ വിജയിച്ച് കയറിയത്.50590 വോട്ടുകളാണ് എഫ് രാജ നേടിയത്.രണ്ട് പതിറ്റാണ്ടായി ഇടത്തോട്ട് ചാഞ്ഞ് നിന്നിരുന്ന ദേവികുളം വലത്തോട്ട് ചാഞ്ഞതോടെ മണ്ഡലത്തെ ഇനി പുതിയ രാജ നയിക്കും.



