
രാജാക്കാട് :സ്വകാര്യ സ്കൂളിലെ ഡ്രൈവറായ ജഗൻമോഹൻ്റെ ഭാര്യ ശാന്തി () മരിച്ച സംഭവത്തിൽ ജഗൻമോഹന്റെ സഹോദരി ഭർത്താവ് രാമകൃഷ്ണൻ(50) നെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 4 നാണ് ശാന്തി മരിച്ചത്. ജഗൻമോഹൻ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണൻ ഇവരുടെ വീട്ടിൽ എത്തിയിരുന്നു. ആണി വാങ്ങാനാണ് രാമകൃഷ്ണൻ ഇവരുടെ വീട്ടിലെത്തിയത്. ശാന്തി ജഗൻമോഹനെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു. താൻ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗൻ മോഹൻ അറിയിച്ചു.
ജഗൻ മോഹൻ തിരിച്ചെത്തിയപ്പോൾ നിലത്ത് വീണു കിടക്കുന്ന ശാന്തിയെ കണ്ടു. ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണതാണെന്ന് രാമകൃഷ്ണൻ ജഗൻ മോഹനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചു പരിശോധനയിൽ ശാന്തി മരിച്ചതായി കണ്ടെത്തി, തുടർന്ന് പോലീസിനെ വിവരമറിയിച്ചു.
സ്ഥലത്ത് എത്തിയ ശാന്തൻപാറ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരാണ് ശാന്തിയുടെ കഴുത്തിൽ സ്വാഭാവികമായ അടയാളം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് തിരിച്ചറിഞ്ഞു. രാമകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മൊഴി നൽകിയത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.



