ഹൈക്കമാൻഡ് കടുത്ത നടപടിയിലേയ്ക്ക്; ശക്തിപ്രകടനങ്ങളിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ നടപടിക്ക് സാധ്യത

മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന്‍റെ പരിഗണനയിലിരിക്കെ നേതാക്കൾക്ക് വേണ്ടിയുള്ള പ്രകടനങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ് ഹൈക്കമാൻഡ്. കെപിസിസി വിലക്ക് മറികടന്നും നേതാക്കൾ ശക്തി പ്രകടനങ്ങളിൽ പങ്കെടുക്കുന്നു. നടപടിയെടുക്കാൻ കെപിസിസി നേതൃത്വത്തോട് നിർദ്ദേശിച്ച് ഹൈകമാൻഡ്.
ദീപ ദാസ് മുൻഷി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാര്യങ്ങൾ ധരിപ്പിച്ചു. ശക്തിപ്രകടനങ്ങളിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ KPCC നടപടിക്ക് സാധ്യത. AICC ഉടൻ നിർദ്ദേശം നൽകിയെക്കും. തെരുവിൽ പ്രകടനം നടത്തുന്നവർക്കെതിരേ അച്ചടക്ക നടപടി വേണമെന്ന് ആവശ്യം. ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതും പരസ്യപ്രസ്താവനകൾ നടത്തുന്നതും തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു. വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടയിലാണ് കെപിസിസിയുടെ മുന്നറിയിപ്പ്.
വി.ഡി സതീശന് അഭിവാദ്യമറിയിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്നും പ്രകടനം നടന്നിരുന്നു. പലയിടങ്ങളിലും ‘ജനമനസ്സറിഞ്ഞ നായകൻ തന്നെ ഇനിയും നയിക്കട്ടെ’യെന്നുള്ള തരത്തിൽ ഫ്ലക്സുകളും ഉയർന്നിരുന്നു. പട നയിച്ചവൻ നാട് നയിക്കട്ടെയെന്ന ബാനർ ഉയർത്തിക്കാട്ടി കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നിന്ന് കിഡ്സൺ കോർണർ വരെ കോൺഗ്രസ് പ്രവർത്തകർ പ്രകടനം പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് നായ്കട്ടിയിലും സതീശന് വേണ്ടി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന പേരുകളിലൊന്നായ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെയും നേരത്തെ ഫ്ലക്സുകൾ ഉയർന്നിരുന്നു. അൽപമെങ്കിലും ഉളുപ്പ് ബാക്കിയുണ്ടെങ്കിൽ കെ.സി ജനവിധി മാനിക്കണമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിക്ക് മുൻപിലും ഇന്ന് ഫ്ലക്സ് ബോർഡുകൾ ഉയരുകയുണ്ടായി. ഇത്തരത്തിൽ, തങ്ങളുടെ നേതാക്കൾക്ക് വേണ്ടി സംസ്ഥാനത്തുടനീളം പ്രകടനങ്ങൾ വ്യാപകമാകുന്നതിനിടെയാണ് കെപിസിസിയുടെ ഇടപെടൽ



