കടത്തിണ്ണയിൽ കിടന്നുറങ്ങിയിരുന്ന ശശിയേട്ടന്റെ സമ്പാദ്യം കണ്ട് നാട്ടുകാര്‍ ഞെട്ടി; സഞ്ചി പരിശോധിച്ചപ്പോൾ കണ്ടത് ഒരു ലക്ഷത്തിലധികം രൂപ
ഇടുക്കി: ഇടുക്കി രാജാക്കാട് ടൗണിലെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന ഒരു സാധുമനുഷ്യന്റെ വിയോഗം ആ നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്. പുതുശ്ശേരി സ്വദേശിയായ 64കാരൻ ശശിയുടെ മരണശേഷമാണ് ആരെയും വിസ്മയിപ്പിക്കുന്ന ആ രഹസ്യം പുറംലോകമറിഞ്ഞത്. ആരും നോക്കാനില്ലാതെ, അനാഥത്വത്തിന്റെ മഹാശാന്തിയിലേക്ക് ശശി വിടപറഞ്ഞപ്പോൾ, അദ്ദേഹം ജീവനുതുല്യം കാത്തുസൂക്ഷിച്ച ഒരു പഴയ തുണിസഞ്ചിയിൽ അവശേഷിപ്പിച്ചത് ഒരു ലക്ഷത്തിലധികം രൂപയായിരുന്നു.

രാജാക്കാട് ടൗണിലെ എല്ലാവർക്കും പരിചിതനായ ഒരു നിശബ്ദ സാന്നിധ്യമായിരുന്നു ശശി. കഠിനാധ്വാനത്തിലൂടെയും നാട്ടുകാർ നൽകിയ ചെറിയ സഹായങ്ങളിലൂടെയും ലഭിച്ച തുകയത്രയും ഒട്ടും ചെലവാക്കാതെ അദ്ദേഹം കാത്തുസൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അസുഖബാധിതനായ ശശിയെ രാജാക്കാട് പഞ്ചായത്ത് അധികൃതർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി പൊതുശ്മശാനത്തിൽ ശശിയുടെ മൃതദേഹം സംസ്കരിച്ചു
മരണാനന്തരം ശശി താമസിച്ചിരുന്ന ഇടങ്ങളിൽ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും പരിശോധന നടത്തിയപ്പോഴാണ് നാടിനെ അമ്പരപ്പിച്ച ആ കാഴ്ച കണ്ടത്. അദ്ദേഹം താമസിച്ചിരുന്ന താൽക്കാലിക ഇടത്തിൽ നിന്നും കണ്ടെടുത്ത പഴയ തുണിസഞ്ചിയിൽ 10, 20, 50 രൂപകളുടെ നോട്ടുകൾ കൃത്യമായി ചുരുട്ടിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജനപ്രതിനിധികളുടെയും പ്രദേശത്തെ കടയുടമയുടെയും സാന്നിധ്യത്തിലാണ് ഈ പണം എണ്ണി തിട്ടപ്പെടുത്തിയത്. ഒരു ലക്ഷത്തി പതിനയ്യായിരത്തിലധികം രൂപയാണ് ആ തുണിസഞ്ചിയിൽ നിന്നും കണ്ടെടുത്തത്.
രാജാക്കാട് പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശശി. അതിനാൽ തന്നെ, അദ്ദേഹത്തിൽ നിന്നും കണ്ടെടുത്ത തുക എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്നതിനെക്കുറിച്ച് അടുത്ത രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. തെരുവിന്റെ വരാന്തകളിൽ ഒടുങ്ങിയ ഒരു സാധാരണ ജീവിതം, മരണത്തിലും വലിയൊരു ഓർമപ്പെടുത്തലായി ആ നാട്ടിൽ ബാക്കിനിൽക്കുകയാണ്



