നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; സന്ധ്യയെ കസ്റ്റഡിയിൽ ആവശ്യപ്പെടും

എറണാകുളം ആലുവയിൽ നാലു വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സന്ധ്യയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. സന്ധ്യ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. പ്രതിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യം ചെയ്യൽ ഇന്ന് ആരംഭിക്കും.
ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സന്ധ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം ചെങ്ങമനാട് പോലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് സന്ധ്യയെ കോടതിയിൽ ഹാജരാക്കിയത്. സന്ധ്യ നിലവിൽ കാക്കനാട് വനിതാ സബ് ജയിലിലാണ്.
ഡോക്ടർമാരുടെ വിദഗ്ധ ഉപദേശം ലഭിച്ചതിനുശേഷം പ്രതിയുടെ മാനസിക നില പരിശോധിക്കുമെന്ന് റൂറൽ എസ് പി എം ഹേമലത വ്യക്തമാക്കിയിരുന്നു.കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിലെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനും ശേഷം ആയിരിക്കും കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുക