KeralaLatest NewsLocal news

ഗ്രാമങ്ങളുടെ വൃത്തി വിലയിരുത്താന്‍ സര്‍വെ 17 മുതല്‍

വൃത്തിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളെയും ജില്ലകളെയും വിലയിരുത്തി റാങ്ക് നല്‍കുന്ന സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വേ ജൂണ്‍ 17 മുതല്‍. വില്ലേജ് അടിസ്ഥാനത്തില്‍ വീടുകള്‍, പൊതു സ്ഥലങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍ എന്നിവടങ്ങളിലെ വൃത്തി പരിശോധിക്കും. കൂടാതെ ഗ്രാമ പഞ്ചായത്തുകള്‍ ഖര, ദ്രവ, മാലിന്യ പരിപാലനത്തിനായി സ്വീകരിച്ചിട്ടുള്ള മാര്‍ഗങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തും. ഓരോ ജില്ലയിലും ഇരുപതോ അതില്‍ അധികമോ വില്ലേജുകള്‍ പരിശോധനയ്ക്കു വിധേയമാക്കും.

കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം ചുമതലപ്പെടുത്തുന്ന സ്വതന്ത്ര ഏജന്‍സിയുടെ നേതൃത്വത്തിലാണ് സര്‍വേ ആരംഭിക്കുക. ശുചിത്വ മേഖലയിലെ സേവനങ്ങള്‍ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം.

വില്ലേജ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത വീടുകളിലെ ജൈവ അജൈവ മാലിന്യ സംസ്‌കരണം, ശുചിമുറി സംവിധാനങ്ങളുടെ വൃത്തിയും പരിപാലനവും, ടോയ്‌ലെറ്റിലെ ജല ലഭ്യത, സെപ്റ്റിക് ടാങ്കുകളുടെ അവസ്ഥ, ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം, മലിന ജലം സംസ്‌കരിക്കുന്നതിനു സോക് പിറ്റ് പോലുള്ള സംവിധാനങ്ങള്‍ മുതലായവ നേരിട്ട് വിലയിരുത്തി തല്‍സ്ഥിതി ജിയോടാഗ് ചെയ്യും.

മാലിന്യങ്ങള്‍ വലിച്ചെറിയാതെ വീടും പരിസരവും പൊതുഇടങ്ങളും വൃത്തിയായി സംരക്ഷിച്ചും മലിന ജലം കെട്ടിനില്‍ക്കുന്നത് തടഞ്ഞും അജൈവ മാലിന്യങ്ങള്‍ കത്തിക്കാതെ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറിയും ഇടുക്കി ജില്ലയ്ക്ക് മികച്ച റാങ്ക് നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!