
ഇടുക്കി : പൂപ്പാറയിലെ തോമ്പ്രകുടിയിൽ പട്ടാപ്പകൽ വൻ കവർച്ച. ജോഷിയുടെ വീട്ടിൽ നിന്ന് 10 പവനോളം സ്വർണാഭരണങ്ങളും കുടുംബശ്രീ വായ്പയായി എടുത്തിരുന്ന 1 ലക്ഷം രൂപയും മോഷ്ടാവ് കവർന്നു.
വീട്ടുകാർ കൃഷിയിടത്തിലേക്ക് പോയ സമയത്ത് ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
സിനി കുളിക്കാനായി കയറിയ ഏതാനും മിനിറ്റുകൾക്കുള്ളിൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് അലമാരകൾ തുറന്ന് പണവും സ്വർണവും കവർന്നു.
കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനിയുടെ മുന്നിലൂടെ ചുവന്ന വസ്ത്രം ധരിച്ച് മുഖം പൂർണമായും മൂടിയ നിലയിലായിരുന്ന മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. വീട്ടുകാരുടെ സമയവും നീക്കങ്ങളും മനസ്സിലാക്കി നടത്തിയ ആസൂത്രിത മോഷണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.



