ശബരിമല സ്വർണ്ണക്കൊള്ള: ‘സ്വർണ്ണം പലർക്കായി വീതിച്ചു നൽകി; ഉദ്യോഗസ്ഥർക്കും നൽകി?’ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണ്ണായക മൊഴി

സ്വർണ്ണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണ്ണായക മൊഴി പുറത്ത്. തട്ടിയെടുത്ത സ്വർണ്ണം പലർക്കായി വീതിച്ചു നൽകി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും നൽകിയെന്ന് മൊഴി നൽകിയതായും സൂചന. സ്മാർട്ട് ക്രിയേഷൻസിൽ നടന്നതും ഗൂഢാലോചന നടന്നതായി സംശയം. പുറത്തു നിന്നും ആളെ എത്തിച്ചു സ്വർണ്ണം ഉരുക്കിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി.
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ സ്വർണ്ണം ഉരുക്കിയെന്ന വിവരം പങ്കു വെച്ചിരുന്നതായും ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ പറയുന്നു. അതേസമയം ഇടപാടുകാരായിരുന്ന കൽപേഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കൽപേഷിനെ എത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ലെന്ന് എസ്ഐടിക്ക് സംശയം. കൽപേഷിന്റെ പിന്നിൽ ഉന്നതനെ സംശയിച്ച് അന്വേഷണ സംഘം. ദേവസ്വം ബോർഡിലെ ചിലർക്ക് കൽപേഷിനെ കുറിച്ച് ധാരണയുണ്ട്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും ആവശ്യമാണ്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ആസൂത്രണം നടന്നുവെന്നും ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. എസ്ഐടി അറസ്റ്റ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.പത്തുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉച്ചയ്ക്ക് മുമ്പ് റാന്നി കോടതിയിലാണ് ഹാജരാക്കുക. എസ്ഐടി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്നലെ രാവിലെ തിരുവനന്തപുരം വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.