KeralaLatest NewsLocal news

പുനരധിവാസം ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണി സമരം; ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു

അടിമാലി: മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങള്‍ പട്ടിണി സമരവുമായി രംഗത്ത്. ദുരന്തം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ കാര്യത്തില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബങ്ങള്‍ ഇന്ന് രാവിലെ പട്ടിണി സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിലായിരുന്നു അടിമാലി ലക്ഷം വീട് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്.

മണ്ണിടിച്ചില്‍ ദുരന്തത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങളാണ് ഇന്ന് രാവിലെ പട്ടിണി സമരവുമായി രംഗത്ത് വന്നത്. ദുരന്തം നടന്ന് 6 ദിവസങ്ങള്‍ പിന്നിട്ടിട്ടും തങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടലുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കുടുംബങ്ങള്‍ പട്ടിണി സമരം പ്രഖ്യാപിച്ചതോടെ ജില്ലാ കളക്ടര്‍ ഗ്രാമപഞ്ചായത്തധികൃതരുമായി ബന്ധപ്പെട്ടു. ഓണ്‍ലൈനിലൂടെ കുടുംബങ്ങളുമായും ഗ്രാമപഞ്ചായത്തധികൃതരുമായും കളക്ടര്‍ ആശയ വിനിമയം നടത്തി.

വിഷയവുമായി ബന്ധപ്പെട്ട് നാളെ കളക്‌ട്രേറ്റില്‍ നടക്കുന്ന യോഗം വിവരം കുടുംബങ്ങളെ അറിയിച്ചു. ആശങ്കകള്‍ പരിഹരിക്കാമെന്ന കളക്ടറുടെ അറിയിപ്പിന്‍മേല്‍ കുടുംബങ്ങള്‍ താല്‍ക്കാലികമായി പട്ടിണി സമരം അവസാനിപ്പിച്ചു. മണ്ണിടിച്ചിലില്‍ പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ട 8 കുടുംബങ്ങളെ കത്തിപ്പാറയിലേക്ക് താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. പ്രദേശത്തെ മണ്ണിടിച്ചില്‍ ഭീഷണി മൂലം മാറ്റിയിട്ടുള്ള ബാക്കി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!