KeralaLatest NewsLocal news

ഹൈഡല്‍ ടൂറിസം മേഖലയില്‍ നടപ്പാക്കുന്നത് വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതികള്‍: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

  • മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക നിര്‍മ്മാണത്തിന് ഭൂമി കൈമാറി

വികസനമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ളതായിരിക്കണമെന്നും ആ ലക്ഷ്യത്തോടെയാണ് ഹൈഡല്‍ ടൂറിസം മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക പ്രവര്‍ത്തനാനുമതി നല്‍കി കൊണ്ട് ഭൂമി കൈമാറ്റം എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ വാക്കിലല്ല പ്രവൃത്തിയിലാണ് വിശ്വസിക്കുന്നത്.  കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ കീഴിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഹൈഡല്‍ ടൂറിസം സെന്റര്‍ ഇന്ന് സ്വയം പര്യാപ്തമായ സ്ഥാപനമായി മാറിക്കഴിഞ്ഞുവെന്നുള്ളത് ഭരണമികവിന്റെ തെളിവാണ്. ഹൈഡല്‍ ടൂറിസം മേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഇടുക്കിയുടെ ടൂറിസം ഭൂപടത്തെ മാറ്റി മറിക്കുമെന്നതില്‍ സംശയമില്ല. വടക്കേപ്പുഴ ടൂറിസം പദ്ധതി, കുളമാവ് ഡാം മിനിപാര്‍ക്ക്, ഇടുക്കി ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക എന്നീ പദ്ധതികള്‍ പ്രദേശവാസികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉണര്‍ത്തുന്ന വികസന മാതൃകകളാണ്.

ഇടുക്കി ജലാശയത്തിന്റെ ഭാഗമായുള്ള വടക്കേപ്പുഴയില്‍ പരിസ്ഥിതിക്ക് ഒട്ടം ആഘാതമുണ്ടാകാത്ത രീതിയലാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ജലകായിക വിനോദങ്ങളായ കയാക്കിംഗ്, കനോയിംഗ്, കുട്ട വഞ്ചി സവാരി എന്നിവയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രത്യേകം ടിക്കറ്റ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. കുളമാവില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും ഡാമിന്റെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനും മനോഹരമായ മിനി പാര്‍ക്ക് തയ്യാറാക്കിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ വൈദ്യുതിനിലയമായ മൂലമറ്റം പവര്‍ഹൗസ് കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം അനുവദിക്കാന്‍ കഴിയില്ല. ഇതിന് പരിഹാരമായാണ് മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് യാഥാര്‍ത്ഥ്യമാക്കുന്നത്.

ഇടുക്കി ആര്‍ച്ച് ഡാം രാഷ്ട്രത്തിന് സമര്‍പ്പിച്ചിട്ട് അന്‍പത് വര്‍ഷം തികഞ്ഞു. ഈ സുവര്‍ണ്ണജൂബിലി വേളയില്‍ ആര്‍ച്ച് ഡാമിനെ ലോകോത്തര വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അണക്കെട്ടിന്റെ പ്രതലം ഒരു സ്‌ക്രീന്‍ ആക്കി മാറ്റി ആരംഭിക്കുന്ന ലേസര്‍ ഷോ രാത്രികാലത്ത് ഇടുക്കിക്ക് സുവര്‍ണ്ണതിളക്കം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകുമ്പോള്‍ നാടിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പവര്‍ഹൗസിന്റെ മാതൃക പദ്ധതിയോടൊപ്പം കുടയത്തൂര്‍ അറക്കുളം പഞ്ചായത്തുകളില്‍ നിരവധി ടൂറിസം പദ്ധതികള്‍ നടപ്പാക്കും. നാടുകാണി കേബിള്‍ കാര്‍ പദ്ധതിയുടെ സാധ്യതാ പഠനത്തിന് സര്‍ക്കാര്‍ 29.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടാതെ ബഡ്ജറ്റില്‍ മൂന്ന് കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി റോഷി പറഞ്ഞു.  

മൂലമറ്റം കെഎസ്ഇബി സര്‍ക്യൂട്ട് ഹൗസില്‍ നടന്ന ചടങ്ങില്‍ മിനിയേച്ചര്‍ പവര്‍ഹൗസിന്റെ ഭൂമി കൈമാറ്റം സംബന്ധിച്ച രേഖ കെ.എസ്.ഇ.ബി. ജനറേഷന്‍ സിവില്‍, ഇലക്ട്രിക്കല്‍ ആന്റ് റീസ് ഡയറക്ടര്‍ ജി. സജീവ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി. കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍.മീണ, ജില്ലാ പഞ്ചായത്തംഗം സജി. പി ജോസ്, അറക്കുളം ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവല്‍ സൈമണ്‍, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റിയന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ സുശീല ഗോപി, ബിജു ജോസഫ്, പി.ഡി സുമോന്‍, ആശാമോള്‍ കെ. കെ, കെ. എസ്. ഇ.ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

ചിത്രം: ഇടുക്കി ഹൈഡ്രോ ഇലക്ട്രിക്ക് പദ്ധതി മൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക നിര്‍മ്മാണത്തിന്റെ ഭൂമി കൈമാറ്റം സംബന്ധിച്ച രേഖ കെ.എസ്.ഇ.ബി. ജനറേഷന്‍ സിവില്‍, ഇലക്ട്രിക്കല്‍ ആന്റ് റീസ് ഡയറക്ടര്‍ ജി. സജീവ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!