CrimeKeralaLatest NewsLocal news

അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകൊടുത്തില്ല; ആത്മഹത്യാ ഭീഷണിയുമായി ഉടമ

ഇടുക്കി : അഞ്ചുവർഷം മുൻപ് വനം വകുപ്പ് പിടിച്ചെടുത്ത ജെസിബി വിട്ടുകിട്ടാത്തതിൽ പ്രതിഷേധിച്ച് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ജെസിബിക്ക് ഉള്ളിൽ കയറി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കുമെന്നാണ് യുവാവ് ഭീഷണി മുഴക്കിയത്. ഇടുക്കി കഞ്ഞിക്കുഴി വരിക്കമുത്തൻ സ്വദേശിയായ അജീഷാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അവഗണനയിൽ മനംനൊന്ത് അതീവ ഗുരുതരമായ ഈ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

തന്റെ സ്വന്തം സ്ഥലത്ത് വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റുന്നതിനിടെയാണ് അജീഷിന്റെ ജെസിബി വനംവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്. വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് അതിക്രമിച്ചു കയറി മണ്ണുമാറ്റി എന്ന ഗുരുതരമായ ആരോപണമാണ് ഇയാൾക്കെതിരെ വനംവകുപ്പ് ഉന്നയിച്ചിട്ടുള്ളത്.

നഗരംപാറ റെയിഞ്ച് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് 2020-ൽ കഞ്ഞിക്കുഴി വരിക്കമുത്തനിൽ നിന്നും ഈ ജെസിബി വനംവകുപ്പ് പിടിച്ചെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റുകയും കഴിഞ്ഞ അഞ്ച് വർഷമായി അവിടെത്തന്നെ സൂക്ഷിച്ചു വരികയുമായിരുന്നു. വർഷങ്ങളായി കിടക്കുന്നതിനാൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാഹനം തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്.
തന്റെ ഏക ജീവിതമാർഗ്ഗമായ വാഹനം വിട്ടുകിട്ടുന്നതിനായി കഴിഞ്ഞ അഞ്ചുവർഷമായി അജീഷ് നിരന്തരം ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. എന്നാൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുകൂല നിലപാടും ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് രാവിലെ 10 മണിയോടെ ഇയാൾ പ്രതിഷേധവുമായി ചെമ്പൻകുഴിയിലെത്തിയത്.

ഓഫീസ് പരിസരത്ത് നിർത്തിയിട്ടിരുന്ന തന്റെ ജെസിബിക്കുള്ളിലേക്ക് പെട്ടെന്ന് കയറിയ അജീഷ്, കയ്യിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലും വാഹനത്തിലും ഒഴിക്കുകയായിരുന്നു. വാഹനം വിട്ടുകിട്ടിയില്ലെങ്കിൽ തീക്കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ വിളിച്ചുപറഞ്ഞതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് കരിമണൽ പൊലീസും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിച്ച് വാഹനത്തിൽ നിന്നും താഴെയിറക്കാനുള്ള ചർച്ചകളും ശ്രമങ്ങളും പുരോഗമിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!