CrimeKeralaLatest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31-ന് മുന്‍പെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍. സ്വര്‍ണപ്പാളി പരിശോധനയ്ക്ക് ശേഖരിച്ചത് 36 സാമ്പിളുകളെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി.

ഏകദേശം മൂന്ന് മാസത്തോളം നീണ്ടുനിന്ന ശബരമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസ് അതിന്റെ പര്യവസാനത്തിലേക്ക് നീങ്ങുകയാണ്. ഇന്ന് ഹൈക്കോടതിയില്‍ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ തവണ ശബരിമലയിലെത്തി ദ്വാരപാലക ശില്‍പങ്ങളിലെ സാമ്പിളുകള്‍ എസ്‌ഐടി ശേഖരിച്ചിരുന്നു. 36 സാമ്പിളുകളാണ് ശേഖരിച്ചത്. അത് ജാംഷഡ്പൂരിലേക്ക് പരിശോധനയ്ക്കായി അയക്കുന്നത് കോടതിയെ അറിയിച്ചു. കോടതി അതിനുള്ള അനുമതി നല്‍കി. എത്രയും പെട്ടന്ന് പരിശോധനാഫലത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാനാകുമെന്ന വിവരമാണ് ജാംഷഡ്പൂരില്‍ നിന്ന് ലഭിച്ചതെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി.

ഈ റിപ്പോര്‍ട്ട് കൂടി ലഭിച്ചാല്‍ 31ാം തിയതിക്ക് മുന്‍പായി തന്നെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയാണ് എസ്‌ഐടി പങ്കുവെക്കുന്നത്. അന്വേഷണ സംഘത്തിന് പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറാനും ടെലകോം കമ്പനികള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ എസ്‌ഐടിക്ക് തിരിച്ചടി നേരിട്ട ദിവസം കൂടിയാണിന്ന്. തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യ ഉത്തരവിലാണ് എസ്‌ഐടിക്ക് വിമര്‍ശനം. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണ്. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതല. ഇക്കാര്യം ദേവസ്വം മാനുവലില്‍ വ്യക്തം. തന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം, കേസിലെ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!