
കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്‍-പേഷ്യന്റ് (കിടത്തി ചികിത്സ) വിഭാഗം പുനരാരംഭിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പുനരാരംഭിച്ച ഐപി പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ജില്ലയിലടക്കം ആരോഗ്യ രംഗത്ത് വലിയ പുരോഗതിയുണ്ടായതായി മന്ത്രി പറഞ്ഞു. 12 വര്‍ഷം മാത്രമായ ഇടുക്കി മെഡിക്കല്‍ കോളേജിനെ ചില മാധ്യമങ്ങള്‍ താരതമ്യപ്പെടുത്തുന്നത് 60 വര്‍ഷം പഴക്കമുള്ള മറ്റ് മെഡിക്കല്‍ കോളേജിനോടാണ്. മെഡിക്കല്‍ പരീക്ഷ എഴുതി മറ്റ് ജില്ലയിലെ കുട്ടികളെ പോലെ തന്നെ മികച്ച വിജയം ഇടുക്കി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളും നേടുന്നുണ്ട്. അതിനെ വില കുറച്ച് കാണരുതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് പ്രവര്‍ത്തനം ആരംഭിക്കുകയാണ്. മെഡിക്കല്‍ കോളേജുകള്‍ റഫറന്‍സ് കേന്ദ്രങ്ങളാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ശാക്തീകരിച്ച് അവിടെ മികച്ച സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കഞ്ഞിക്കുഴിയെ സംബന്ധിച്ച് അത്യന്താപേക്ഷിതമായ ഒന്നാണ് ആരോഗ്യ കേന്ദ്രവും അതിന്റെ വികസനവും. അത്തരം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും നാടിന്റെ വികസനത്തിന് എല്ലാവരുടെയും കൂട്ടായ ശ്രമം വേണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ ആംബുലന്‍സ് അനുവദിച്ചതായും മന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു.
കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 13 ബെഡുകളാണ് കിടത്തി ചികിത്സയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. ആറ് ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. അഞ്ച് നഴ്‌സിംഗ് ജീവനക്കാരും സേവനത്തിനുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ഒ.പി പ്രവര്‍ത്തിക്കും.
കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡിപിഎം ഡോ.ഖയാസ്, കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസഫ്, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സിബി, എബിന്‍, സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ എന്നിവര്‍ സംസാരിച്ചു.



