
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ ഒ.പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
ആശുപത്രിയുടെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് കിഫ്ബിയിലൂടെ സംസ്ഥാന സർക്കാർ സാധ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിൽ ഓപ്പറേഷൻ തിയറ്ററുകൾ, വെന്റിലേറ്റർ ബെഡുകൾ, ഡയാലിസിസ് യൂണിറ്റ്, ആധുനിക ലാബുകൾ ഇവയെല്ലാമാണ് സാധ്യമാക്കാൻ ലക്ഷ്യമിടുന്നത്. 80 കോടി രൂപയ്ക്ക് ഓപ്പറേഷൻ തിയറ്ററുകളിലേക്കുള്ള ഉപകരണങ്ങൾ വാങ്ങും. 150 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്. ഈ നിർമ്മാണ പദ്ധതിയുടെ ആദ്യ ഭാഗമായ ഒപി ബ്ലോക്കിൻ്റെ സിവിൽ സ്‌ട്രക്ചർ ജോലികളാണ് പൂർത്തീകരിച്ചിട്ടുള്ളത്.
ദീർഘനാളത്തെ ഇടപെടലിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എം എം മണി എം എൽ എ പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാകും. ജില്ലാ ആശുപത്രിയായി ഉയർത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ 610 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. 8 നിലകളുള്ള ഇരട്ട മന്ദിരത്തിൻ്റെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഹൈറേഞ്ചിലെ മികച്ച ചികിത്സാ കേന്ദ്രം എന്ന നിലയിൽ മിനി മെഡിക്കൽ കോളേജായാണ് ആശുപത്രി വിഭാവനം ചെയ്തിരിക്കുന്നത്. ആശുപത്രി പൂർണ തോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ എല്ലാവിധ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. കാത്ത് ലാബിൻ്റ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു.
പുതിയ ആശുപത്രി അങ്കണത്തിൽ ചേർന്ന യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി ടോമി മുഖ്യപ്രഭാഷണം നടത്തി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിഹാബ് ഈട്ടിക്കൽ, കരണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് ബിനു, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നാഗജ്യോതി ഭാസ്കർ, ജില്ലാപഞ്ചായത്തംഗം തിലോത്തമ സോമൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ. ആർ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം റജി വി, സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.എൻ വിജയൻ, വി.സി അനിൽ, സുരേഷ് പള്ളിയാടി, ജിൻസൺ വർക്കി, ടി.എം ജോൺ, ആർ സുരേഷ്, ധനേഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ എസ് സുരേഷ് വർഗ്ഗീസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഖയാസ് ഇ.കെ, നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷെറിൻ ജോസഫ് സേവ്യർ കല്ലുപുരയ്ക്കൽ എന്നിവർ സംസാരിച്ചു.



